യുപി സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി. കുടുംബം പോറ്റാൻ ഗതിയില്ലാതെ ഉത്തർപ്രദേശിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കയുടെ ട്വീറ്റ്.
ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടയാളാണ് കുടുംബം പോറ്റാൻ കഴിയുന്നില്ലെന്ന് കുറിപ്പെഴുതി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ലഖിനൂർ സ്വദേശി ഭാനു പ്രകാശ് ഗുപ്തയാണ് മരിച്ചത്. തൊഴിലില്ലാതായതോടെ അമ്മയുടെയും തന്റെയും ചികിത്സയ്ക്ക് വേണ്ടതൊന്നും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ടായിരുന്നില്ല. റേഷന്‍ കിട്ടിയിരുന്നുവെങ്കിലും ജീവിക്കാന്‍ അതുമാത്രം പോരെന്ന സത്യമാണ് അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പ് വിളിച്ചുപറയുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. മറ്റ് പലതും വാങ്ങേണ്ടതുണ്ട്. വേറെയും പല ആവശ്യങ്ങളും ഉണ്ട്. ഒന്നാം വാർഷികം ആഘോഷിക്കുന്ന മോദി സർക്കാരിന് മുന്നില്‍ ‘ഘോഷമേളങ്ങളോടെ എത്തുന്ന മംഗളപത്രം’ എത്തുന്നതിന് പകരമെത്തിയ ഈ ആത്മഹത്യാകുറിപ്പ് അവഗണിക്കാതെ തീർച്ചയായും വായിച്ചു നോക്കണമെന്നും അത് കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രിയങ്കഗാന്ധി ട്വിറ്ററിൽ കുറിച്ചു.