G SUDHAKARAN| പോസ്റ്റല്‍ വോട്ട് തിരുത്തല്‍ പരാമര്‍ശം: ജി സുധാകരനെതിരായ കേസില്‍ അന്വേഷണം നിലച്ചു

Jaihind News Bureau
Wednesday, June 25, 2025

പോസ്റ്റല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശത്തില്‍ സിപിഎം നേതാവ് ജി സുധാകരനെതിരായ കേസില്‍ അന്വേഷണം നിലച്ചു. 36 വര്‍ഷം മുമ്പുള്ള രേഖകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കേസിന് വേണ്ടി അന്നത്തെ ബാലറ്റ് പേപ്പറുകള്‍ കണ്ടെത്തേണ്ടിയിരുന്നു. എന്നാല്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് കളക്ടര്‍ മറുപടി നല്‍കി. ഇതോടെയാണ് അന്വേഷണം നിലച്ചത്.

1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി കെ.വി.ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ സെക്രട്ടറി ജി സുധാകരന്‍ ആയിരുന്നു. അന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് താന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തല്‍. വക്കം പുരുഷോത്തമനെതിരെയാണ് അന്ന് ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വക്കം അന്ന് വിജയിച്ചത്.

ജി.സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതോടെ തന്റെ പ്രസ്താവന തിരുത്തി സുധാകരന്‍ രംഗത്തെത്തിയിരുന്നു. തപാല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ലെന്നും ഭാവനലേശം കൂടി പോയതാണെന്നുമാണ് ജി.സുധാകരന്‍ പിന്നീട് പറഞ്ഞത്.