പി.ശശിക്കെതിരെ നടപടിക്ക് സാധ്യത; പാര്‍ട്ടിസമ്മേളനത്തിന് മുന്‍പ് തീരുമാനമുണ്ടായേക്കും

Jaihind Webdesk
Monday, September 2, 2024

 

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയെ മാറ്റിയേക്കും. അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ പി ശശി ആഭ്യന്തരവകുപ്പ് അടക്കി വാഴുന്നുവെന്ന പ്രതീതി ഉണ്ടാവുകയും, പിണറായി വിജയന് വകുപ്പില്‍ നിയന്ത്രണമില്ല എന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ന്നു കഴിഞ്ഞു. തന്റെ വകുപ്പായ ആഭ്യന്തരത്തിന് നേരെയുള്ള ആക്ഷേപം ഏതു രീതിയില്‍ മറികടക്കാമെന്ന കടുത്ത ആലോചനയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനൊടുവിലാണ് എഡിജിപി എംആര്‍ അജിത്കുമാറിനെ മുഖ്യമന്ത്രി കൈവിടുന്നത്.

അജിത് കുമാറിനെ കൈവിട്ട മുഖ്യമന്ത്രി ഇനി പി ശശിയുടെ കാര്യത്തില്‍ എന്ത് തീരുമാനമാകും കൈക്കൊള്ളുക എന്നാണ് കണ്ടറിയേണ്ടത്. എന്തായാലും ശശിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. പാര്‍ട്ടി സമ്മേളനം തുടങ്ങുന്നതിനു മുമ്പേ തീരുമാനം ഉണ്ടായേക്കും.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണം പാര്‍ട്ടിയേയും സര്‍ക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പി. ശശിക്കെതിരെ ശക്തമായവികാരമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമായിരിക്കും. ശശിക്കെതിരെ അന്വേഷണം ഉണ്ടാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. പ്രതികരിക്കാനില്ലന്ന് പി. ശശിയും അറിയിച്ചു.

പി വി അന്‍വര്‍ എംഎല്‍എ കടന്നാക്രമിച്ചത് അജിത് കുമാറിനെ ആണെങ്കിലും ലക്ഷ്യമിട്ടത് പി ശശിയെയാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട്തന്നെ അജിത് കുമാറിനെതിരെ അന്വേഷണം വരുമ്പോള്‍ സമാന ആരോപണം നേരിടുന്ന പി ശശിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക് ആകില്ല.