തൃപ്പൂണിത്തുറ സ്ഫോടനം; പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്, കേസെടുത്തത് മനപ്പൂര്‍വം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി

കൊച്ചി: തൃപ്പൂണിത്തുറയിലുണ്ടായ  സ്ഫോടനത്തില്‍ കേസെടുത്ത് പോലീസ്.  പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ് പോലീസ്. മനപ്പൂര്‍വം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവ കമ്മിറ്റി എന്നിവർക്കെതിരെയാണ് കേസ്.

പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നൽകിയിരുന്നില്ല. അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാർക്കും നിർദേശം നൽകിയിരുന്നു. വെടിക്കെട്ടിന് അനുമതിയും നൽകിയിരുന്നില്ല.

ഇന്ന് രാവിലെയായിരുന്നു തൃപ്പൂണിത്തുറയില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാൾ മരിച്ചു. വിഷ്ണു എന്ന ആളാണ് മരിച്ചത്. സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച പടക്കശേഖരം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

സംഭവത്തില്‍ സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. 11 മണിയോടെയായിരുന്നു സംഭവം. അതേസമയം തൃപ്പൂണിത്തുറയിൽ സ്ഫോടനമുണ്ടായ പടക്കപ്പുരയിൽ പടക്കങ്ങൾ സൂക്ഷിച്ചത് പോലീസിന്‍റെ നിർദ്ദേശം ലംഘിച്ചെന്നാണ് ലഭിക്കുന്ന വിവരം. വെടിക്കെട്ട് നടത്തരുതെന്ന പോലീസിന്‍റെ നിർദ്ദേശം ലംഘിച്ച് രഹസ്യമായാണ് പടക്കപ്പുരയിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. വലിയ അളവിൽ പടക്കങ്ങൾ ഇവിടെയുണ്ടായിരുന്നു. എൻഎസ്എസിന്‍റെ കരയോഗം ഷെഡ്ഡിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.

Comments (0)
Add Comment