
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിലും അഴിമതി ആരോപണങ്ങളിലും പെട്ട് സസ്പെൻഷനിലായ ആറ് ഡി.വൈ.എസ്.പിമാരെ സർവീസിൽ തിരിച്ചെടുക്കാൻ അണിയറയിൽ നീക്കം സജീവം. തിരഞ്ഞെടുപ്പ് ജോലികൾക്കായി ഉന്നത ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരെ നിബന്ധനകളോടെ വീണ്ടും നിയമിക്കാൻ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി സസ്പെൻഷനിലായ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തെത്തി അധികൃതർക്ക് നേരിട്ട് നിവേദനം നൽകിയതായാണ് വിവരം.
തിരിച്ചെടുക്കാൻ നീക്കം നടക്കുന്നവരിൽ ഏറെയും ജനശ്രദ്ധയാകർഷിച്ച ഗൗരവകരമായ കേസുകളിൽ പ്രതികളായവരാണ്. വടകരയിൽ എസ്.എച്ച്.ഒയുടെ ആത്മഹത്യയെ തുടർന്ന് വിവാദത്തിലായ മുൻ ഡി.വൈ.എസ്.പി ഉമേഷ്, പോക്സോ കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ, പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നടപടി നേരിട്ടവർ എന്നിവർ ഈ പട്ടികയിലുണ്ട്. ഇവർക്കെതിരെയുള്ള വകുപ്പുതല അന്വേഷണങ്ങൾ പോലും പൂർത്തിയാകുന്നതിന് മുൻപാണ് ധൃതിപിടിച്ചുള്ള ഈ നീക്കം.
ഉന്നത ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന വാദമുയർത്തി വിവാദ ഉദ്യോഗസ്ഥരെ തിരരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിക്കാനാണ് നീക്കം നടക്കുന്നത്. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയുള്ള തസ്തികകളിൽ വീണ്ടും നിയമിക്കുന്നത് പോലീസിന്റെ വിശ്വാസ്യത തകർക്കുമെന്ന വിമർശനം സേനയ്ക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. അന്വേഷണം പൂർത്തിയാകാതെ ഇവരെ തിരിച്ചെടുക്കുന്നത് കുറ്റാരോപിതർക്ക് രക്ഷപെടാനുള്ള പഴുതൊരുക്കുമെന്ന ആശങ്കയും ശക്തമാണ്.