കോടതി ജാമ്യം റദ്ദാക്കിയ എസ്എഫ്ഐ നേതാവ് സംസ്ഥാന സമ്മേളനത്തില്‍; കണ്ടെത്താനാകുന്നില്ലെന്ന് പോലീസ്

Jaihind Webdesk
Sunday, May 29, 2022

 

കൊച്ചി : ഹൈക്കോടതി ജാമ്യം റദ്ദാക്കിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  നാൽപതിലേറെ ക്രിമിനൽ കേസുകളില്‍ പ്രതിയുമായ പി.എം ആർഷോയെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്.  കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ മുഴുവന്‍ സമയവും പ്രതി പങ്കെടുത്തെങ്കിലും കേരള പോലീസിനെ ഇയാളെ കണ്ടെത്താനോ പിടികൂടാനോ കഴിയുന്നില്ല.  ഇതേ സമ്മേളനത്തിലാണ് ആർഷോയെ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നു വ്യക്തമായതിനെ തുടർന്നാണ് എസ്എഫ്ഐ എറണാകുളം ജില്ലാ പ്രസിഡന്‍റ് ആയിരിക്കെ ഫെബ്രുവരി അവസാന വാരം പി.എം ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സെൻട്രൽ എസിപിയോട് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനും വിവരം കോടതിയിൽ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകുകയും ചെയ്തു. 2018 നവംബർ എട്ടിന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ആർഷോയ്ക്ക് എതിരെ വധശ്രമക്കേസെടുത്തത്. അറസ്റ്റിലായ പ്രതിക്ക് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും കർശന വ്യവസ്ഥകളോടെ പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ ജാമ്യം ലഭിച്ചതിനു ശേഷം പല കേസുകളിലും ഉൾപ്പെട്ടെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ഹർജിക്കാരൻ കോടതിയെ സമീപിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിൽ ജാമ്യം ലഭിച്ചതിനു ശേഷം പ്രതി 12 കേസുകളിൽ ഉൾപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ഹൈക്കോടതിയിൽ അന്വേഷണോദ്യോഗസ്ഥൻ ഉറപ്പു നൽകിയെങ്കിലും അതു പാഴായി.