കൊല്ലം : ഭിന്നശേഷിക്കാരനായ ഓട്ടോ ഡ്രൈവറെ പൊലീസ് ആളുമാറി മർദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശി നിധീഷിനാണ് ക്രൂരമർദ്ദനമേറ്റത്. പരിക്കേറ്റിട്ടും പൊലീസ് തന്നെ ആശുപത്രിയിലാക്കിയില്ലെന്നും റിമാന്‍ഡ് ചെയ്ത് ജയിലിലടയ്ക്കുകയാണ് ചെയ്തതെന്നും നിധീഷ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നിധീഷ്.
മർദ്ദനത്തിൽ നിധീഷിന്‍റെ കൈയ്യൊടിയുകയും തലയ്ക്കും പുറത്തും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മാസം ഒന്നാം തീയതി ഓട്ടോ എടുക്കാനായി സ്റ്റാന്‍റിലെത്തിയ തന്നെ നേരത്തെ ഇവിടെ നടന്ന സംഘർഷത്തിന്‍റെ പേരിൽ അന്യായമായി കേസിൽപ്പെടുത്തി പൊലീസ് മർദ്ദിക്കുകയായിരുന്നുവെന്ന് നിധീഷ് പറഞ്ഞു.