പോലീസ് നടപടി നീതികരിക്കാന്‍ കഴിയില്ല; ഏത് ചെറിയ പ്രശ്‌നവും വഷളാക്കാന്‍ കാണിക്കുന്ന താല്‍പര്യം കുറ്റാന്വേഷണ രംഗത്ത് കാണിക്കണം; എപി അനില്‍കുമാര്‍ എംഎല്‍എ

Jaihind News Bureau
Tuesday, May 13, 2025

പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച വിസ്ഡം സ്റ്റുഡന്‍സ് കോണ്‍ഫറസ്, ലഹരിക്കെതിരേയുള്ള ബഹുജന വികാരത്തിന്റെ നേര്‍സാക്ഷ്യമായിരുന്നുവെന്നും ലക്ഷക്കണക്കിനു രൂപാ ചെലവിട്ട് നടത്തുന്ന സര്‍ക്കാര്‍ വിലാസം ലഹരി വിരുദ്ധ പരിപാടികള്‍ പ്രഹസനമായി മാറുമ്പോള്‍, ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി കേരളാ പോലീസിനെ പൊള്ളിച്ചത് എന്തു കാരണത്താലാണെന്ന് ആഭ്യന്തരവകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു.

യാതൊരുനിയന്ത്രണവുമില്ലാതെ, ലഹരി ഒഴുക്കി നടത്തുന്ന DJ പാര്‍ട്ടികള്‍ക്ക് സമയമോ സ്ഥലമോ പ്രശ്‌നമല്ലാതിരിക്കുന്നിടത്താണ് അപമാനകരമായ പോലീസ് നടപടി. ആയിരക്കണക്കിനു പേര്‍ തടിച്ചു കൂടിയ പരിപാടിയിലേക്ക് കടന്നുചെന്ന് പരിപാടി അലങ്കോലമാക്കിയ പോലീസുകാരുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുകയും, നിലവിട്ട് പെരുമാറിയ പോലീസുകാരെ സസ്‌പെന്റ് ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുകയും വേണം. മന:പൂര്‍വ്വം പ്രകോപനമുണ്ടാക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ പോലീസും മറ്റാരെങ്കിലും ചേര്‍ന്ന് ഗുഢാലോചന നടത്തിയോ എന്നതും അന്വേഷണ വിഷയമാക്കണം. ഏതു ചെറിയ പ്രശ്‌നത്തെയും അങ്ങേയറ്റം വഷളാക്കുന്നതില്‍ കാട്ടുന്ന താല്‍പ്പര്യം കുറ്റാന്വേഷണ രംഗത്തും ക്രമസമാധാന പാലന രംഗത്തുമാണ് വേണ്ടത്. പോലീസ് നടപടി യാതൊരു തരത്തിലും നീതീകരിക്കത്തക്കതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.