ഐപിഎല്‍ നാളെ പുനഃരാരംഭിക്കും; ഫൈനല്‍ ജൂണ്‍ മൂന്നിന്

Jaihind News Bureau
Friday, May 16, 2025

ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഐപിഎല്‍ നാളെ (മെയ് 17) പുനഃരാരംഭിക്കും. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്നാണ് ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനമെടുത്തത്.

നാളെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് വേദികള്‍ കുറച്ചിരുന്നു. മൊഹാലിയിലും ധര്‍മ്മശാലയിലും മത്സരങ്ങളൊന്നും നടക്കില്ല.
നേരത്തെ അഹമ്മദാബാദില്‍ നടത്താനിരുന്ന പഞ്ചാബ് കിംഗ്സിന്റെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം മെയ് 26 ന് ജയ്പൂരിലെ എസ്എംഎസ് സ്റ്റേഡിയത്തില്‍ നടക്കും.

ഐപിഎല്ലിലെ ശേഷിക്കുന്ന 17 മത്സരങ്ങള്‍ ആറു വേദികളിലായി നടക്കും. പ്ലേഓഫ് മത്സരങ്ങള്‍ മേയ് 29, 30, ജൂണ്‍ ഒന്ന് തീയതികളില്‍ നടക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍. പ്ലോഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും വേദികള്‍ പിന്നീട് തീരുമാനിക്കും.

ഐപിഎല്‍ സീസണ്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോള്‍ പ്ലേഓഫ് സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ്. ഹൈദരാബാദ്, രാജസ്ഥാന്‍, ചെന്നൈ ടീമുകള്‍ പ്ലേഓഫ് കാണാതെ പുറത്തായപ്പോള്‍ ബാക്കിയുള്ള 7 ടീമുകളില്‍ ഇതുവരെ ആരും പ്ലേ ഓഫ് ഉറപ്പിക്കിയിട്ടില്ല. ഗുജറാത്ത്, ബെംഗളൂരു (16 പോയിന്റ് വീതം), പഞ്ചാബ് (15) ടീമുകളാണ് പോയിന്റ് പട്ടികയിലെ ആദ്യ 3 സ്ഥാനങ്ങളില്‍.

അതേ സമയം ഐപിഎല്‍ പോരാട്ടങ്ങള്‍ വീണ്ടും ആരംഭിക്കുമ്പോള്‍, വിദേശ താരങ്ങളുടെ ലഭ്യത എത്രത്തോളമുണ്ടാകുമെന്നു വ്യക്തമല്ല. നാട്ടിലേക്കു മടങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ ഐപിഎലിനായി ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരാഴ്ച ഇടവേള വന്നതോടെ ഭൂരിഭാഗം വിദേശ താരങ്ങളും നാട്ടിലേക്കു മടങ്ങിപ്പോയിരുന്നു. ഇന്ത്യ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും വിദേശ താരങ്ങള്‍ ഇന്ത്യയിലേക്കു മടങ്ങിയെത്തുന്ന കാര്യത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് ആശങ്കയുണ്ട്. സുരക്ഷാ കാര്യത്തില്‍ താരങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ലെന്നും വിമാനത്താവളങ്ങള്‍ അടയ്ക്കുമോ എന്നതാണു ആശങ്കയെന്നും ബിസിസിഐ പ്രതിനിധി പ്രതികരിച്ചു.