
പാലക്കാട് നടന്ന സിപിഎം വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് പി.കെ. ശശി ഉന്നയിച്ചത്. ഇത് അസംതൃപ്തരായ ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൂട്ടായ്മയാണെന്നും, ഇതിനെ ‘വിമത കൺവെൻഷൻ’ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചില നിർബന്ധിത സാഹചര്യങ്ങൾ കാരണമാണ് ഇങ്ങനെയൊരു കൺവെൻഷൻ നടത്തേണ്ടി വന്നതെന്നും, ശരിയായ പാർട്ടിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ വേട്ടയാടപ്പെട്ടവരും പുറത്താക്കപ്പെട്ടവരുമാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്നും ശശി വ്യക്തമാക്കി.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ ലക്ഷ്യമിട്ടായിരുന്നു ശശിയുടെ പ്രസംഗത്തിലെ പ്രധാന ആരോപണങ്ങൾ. മുൻപ് പ്രമുഖർ ഇരുന്ന കസേരയിൽ ഇന്ന് ഒരു സ്പിരിറ്റ് കച്ചവടക്കാരനാണ് ഇരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. കള്ളിൽ സ്പിരിറ്റ് കലർത്തുന്നവരാണ് പാർട്ടിയെ നയിക്കുന്നതെന്നും, സ്പിരിറ്റ് കേസിലെ പ്രതികളെ ചോദ്യം ചെയ്തവരെ വേട്ടയാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളു കുടിച്ചിരിക്കുമ്പോഴാണ് പാർട്ടിയിലെ ലോക്കൽ സെക്രട്ടറിമാരെ തീരുമാനിക്കുന്നതെന്നും പദവികൾ ദുരുപയോഗം ചെയ്ത് തോന്നിവാസമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സുരേഷ് ബാബു ജില്ലാ സെക്രട്ടറിയായി തുടരുന്നിടത്തോളം കാലം പാർട്ടിക്ക് രക്ഷയില്ലെന്ന് പി.കെ. ശശി പറഞ്ഞു. വെറും അഞ്ച് വർഷം കൊണ്ട് ഇത്രയധികം ശത്രുക്കളെ ഉണ്ടാക്കിയ മറ്റൊരു സെക്രട്ടറി വേറെയില്ല. സഖാക്കൾക്കിടയിൽ ഭിന്നതയുണ്ടാക്കുകയും അവരെ തമ്മിലടിപ്പിക്കുകയുമാണ് സുരേഷ് ബാബുവിന്റെ പണിയെന്നും അദ്ദേഹം പറഞ്ഞു. ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ളവരെ മുഴുവൻ അണിനിരത്തിയാൽ അത് ഉൾക്കൊള്ളാൻ കോട്ട മൈതാനം പോലും മതിയാകില്ലെന്നും ശശി അവകാശപ്പെട്ടു.