ആഴക്കടല്‍ കരാറിനെതിരായ ഇടയലേഖനം ; കൊല്ലം രൂപതയ്ക്കെതിരെ പിണറായി

Jaihind News Bureau
Thursday, March 25, 2021

 

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന കരാറിനെ വിമര്‍ശിച്ച് ഇടയലേഖനം പുറത്തിറക്കിയ  കൊല്ലം രൂപതാ ബിഷപ്പിനെതിരെ  മുഖ്യമന്ത്രി പിണറായി വിജയൻ . പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമർശനങ്ങളും ഉന്നയിക്കപ്പെടുന്നതെന്നും ഇടയലേഖനത്തിന്‍റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്നും പിണറായി വിജയൻ. ഇടയലേഖനം ഇറക്കിയതു ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചുവിടാറുണ്ട്  എന്നാലത് സ്വീകരിക്കോണ്ടതുണ്ടോയെന്ന് സമൂഹം ചിന്തിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനും ശ്രമം നടക്കുന്നതായി രൂപത നേരത്തെ കുറ്റപ്പെടുത്തിയിരുന്നു . ശക്തമായ എതിർപ്പിനെ തുടർന്നാണ് ഇ.എം.സി.സി കരാർ പിൻവലിക്കപ്പെട്ടത്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലുള്ള മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം നടന്നു കഴിഞ്ഞു. ടൂറിസത്തിൻ്റെയും വികസനത്തിൻ്റേയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് സർക്കാർ ശ്രമം.

അത്തരം നയങ്ങളും തീരുമാനങ്ങളും എതിർക്കപ്പെടേണ്ടതാണെന്നും രൂപത ഇടയലേഖനം. മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കി. വനവാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിൻ്റെ മക്കൾക്ക് കടൽ അവകാശം വേണം. കേരളത്തിന്‍റെ  സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗ്ഗം കൂട്ടുനിൽക്കുന്നുവെന്നും രൂപത കുറ്റപ്പെടുത്തി.