
മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ നരേന്ദ്ര മോദിയാണെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി രാജ്യത്ത് ചെയ്യുന്നത് തന്നെയാണ് പിണറായി വിജയന് കേരളത്തില്‍ ചെയ്യുന്നത്. രണ്ടുപേരും ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപിയും സിപിഎമ്മും രഹസ്യ ധാരണയിലാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ കടക്കെണിയിലാക്കി. തൊഴിലാളികള്‍ കടത്തിലാണ്, സാമൂഹിക സുരക്ഷാ പദ്ധതികള്‍ അപ്പാടെ അവതാളത്തിലായി.
സ്വര്‍ണ്ണക്കടത്ത് മുതല്‍ കൊച്ചിയിലെ മിനറല്‍സ് കടത്ത് വരെ വലിയ അഴിമതികളാണ് നടക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ബിജെപിയും ആര്‍എസ്എസും രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുകയാണ്. വഖഫ് നിയമ ഭേദഗതി പോലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ബിജെപിയെ ഭയമാണ്. നിയമഭേദഗതികള്‍ പരിഷ്കാരമല്ല, മറിച്ച് ജനങ്ങള്‍ക്കുനേരെയുള്ള ആക്രമണമാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റബ്ബറിന് 300 രൂപ താങ്ങുവില ഉറപ്പാക്കും. മലയോര ജനതയുടെ വലിയ പ്രശ്നമായ പട്ടയ വിതരണം പൂര്‍ത്തിയാക്കും. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും ആശുപത്രി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും ഖര്‍ഗെ ഉറപ്പുനല്‍കി.
പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ നല്‍കുമെന്ന മോദിയുടെ വാഗ്ദാനം വഞ്ചനയായിരുന്നു. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ തൊഴില്‍ തേടി വിദേശത്തേക്ക് പലായനം ചെയ്യുകയാണെന്നും വിദ്യാഭ്യാസ രംഗം തകര്‍ന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കേരളത്തിലെ ജനം പ്രബുദ്ധരാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വലിയ മാറ്റം സംഭവിക്കാന്‍ പോകുകയാണ്. ബിജെപിക്ക് കേരളത്തില്‍ ഒരൊറ്റ സീറ്റ് പോലും ലഭിക്കില്ല,’ ഖര്‍ഗെ പറഞ്ഞു. യുഡിഎഫ് ഭരണകാലത്തുണ്ടായ വിപ്ലവകരമായ വികസനങ്ങളും മന്മോഹന് സിംഗ് സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടങ്ങളും അദ്ദേഹം അനുസ്മരിച്ചു. വേദിയില്‍ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തിയ അദ്ദേഹം എല്ലാവര്ക്കും ഈസ്റ്റര്‍, വിഷു ആശംസകളും നേര്‍ന്നു.