ലാവ് ലിന്‍ സാക്ഷിയായ കെ എം ഏബ്രഹാമിനെ പിണറായി വിജയനു പേടി ; സിബിഐ അന്വേഷണം നേരിടുന്ന ഏബ്രഹാം രാജിവയ്ക്കണമെന്നും വി ഡി സതീശന്‍

Jaihind News Bureau
Sunday, April 27, 2025

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അദ്ദേഹം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്ന ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ ശ്രമിച്ചെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. അതുകൊണ്ടാണ് സി.ബി.ഐയോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ഗുരുതര ആരോപണം നേരിടുന്ന കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഇപ്പോഴും തുടരുന്നത് സംസ്ഥാനത്തിന് തന്നെ അപമാനമാണ്. ചീഫ് സെക്രട്ടറി പദവി ഉള്‍പ്പെടെ വഹിച്ചിട്ടുള്ള കെ.എം എബ്രഹാം രാജിവച്ച് പുറത്തു പോകാന്‍ തയാറാകണം. അതിന് തയാറായില്ലെങ്കില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം. ലാവവിന്‍ കേസില്‍ സാക്ഷി ആയതു കൊണ്ടാണോ കെ.എം എബ്രഹാമിനെ മുഖ്യമന്ത്രി ഭയപ്പെടുന്നത്.

പ്രധാനപ്പെട്ട ആളുകളുടെ പതിനായിരം സെക്കന്‍ഡ് കോള്‍ ഡാറ്റാ റെക്കോര്‍ഡ് കൈവശമുണ്ടെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ കെ.എം എബ്രഹാം പറഞ്ഞിരിക്കുന്നത്. നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയെന്നാണ് അദ്ദേഹം സമ്മതിച്ചിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തലാണോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ജോലി. ഫോണ്‍ ചോര്‍ത്തലിന്റെ പേരിലാണ് രാമകൃഷ്ണ ഹെഗ്ഡേ രാജിവച്ചത്. ഫോണ്‍ ചോര്‍ത്തലിന് എതിരെ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്ന സി.പി.എമ്മിന്റെ പി.ബി അംഗം കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫോണ്‍ ചോര്‍ത്തിയത്. ഇതൊക്കെയാണ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം.

പാചക തൊഴിലാളികള്‍ ഉള്‍പ്പെടെ ആര്‍ക്കും പണം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നിട്ടാണ് നൂറു കോടിയില്‍ അധികം തുക മുടക്കി വാര്‍ഷികം ആഘോഷിക്കുന്നത്. സംസ്ഥാനം കടക്കെണിയിലാണെന്നു പറയുന്നത് വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2016-ല്‍ 1.67 ലക്ഷം കോടിയായിരുന്ന കടം പത്ത് വര്‍ഷം കഴിയുമ്പോള്‍ ആറ് ലക്ഷം കോടിയായി വര്‍ധിച്ചു. ആശുപത്രികളില്‍ മരുന്നില്ല, സപ്ലൈകോയില്‍ സാധനങ്ങളില്ല. നെല്ല് സംഭരണത്തിന് പണം നല്‍കുന്നില്ല. സാമൂഹികസുരക്ഷാ പെന്‍ഷനുകളും മുടങ്ങി. അഞ്ച് നയാപൈസ കയ്യില്‍ ഇല്ലാത്ത സര്‍ക്കാരാണ് വാര്‍ഷികം ആഘോഷിച്ച് ആര്‍ഭാടം നടത്തുന്നത്. ഈ ആര്‍ഭാടം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ആശാ വര്‍ക്കര്‍മാര്‍ സമരത്തിലാണ്. ഒരു കാലത്തും നടന്നിട്ടില്ലാത്ത തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഒഴിവുകള്‍ ഉണ്ടായിട്ടും പി.എസ്.സി റാങ്ക് ലിസ്റ്റില് നിന്നും നിയമനം നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ ആര്‍ഭാടം നിര്‍ത്താന്‍ മുഖ്യമന്ത്രി തയാറാകണം.

സേവനം നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്ന് എസ്.എഫ്.ഐ.ഒയോട് പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മകള്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ വീണ വിജയന്‍ ഒരു സേവനവും നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്ന് സി.എം.ആര്‍.എല്‍ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമല്ല. ഇന്‍കം ടാക്സില്‍ വന്ന ഒരു കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പ്രേരിതമാണ്. അതുമായി മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ നടക്കുന്ന അന്വേഷണത്തെ കൂട്ടിക്കുഴയ്ക്കേണ്ട.