‘നല്ല കാര്യങ്ങള്‍ ജനങ്ങള്‍ അറിയരുത് എന്ന് മാധ്യമങ്ങള്‍ക്ക് വാശി’; വിമര്‍ശനവുമായി മുഖ്യമന്ത്രി

Jaihind News Bureau
Tuesday, February 17, 2026

കണ്ണൂര്‍: സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ മുഖ്യധാര മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി – വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂര്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന നേട്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ദൃശ്യമാധ്യമങ്ങള്‍ എത്താതിരുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ഉദ്ഘാടന ചടങ്ങില്‍ മാധ്യമ ക്യാമറകളുടെ കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ഇവിടെ ദൃശ്യമാധ്യമങ്ങളുടെ ക്യാമറകള്‍ കാണുന്നില്ല, കാണുന്നത് ചില സാമൂഹ്യ മാധ്യമങ്ങളുടെ ക്യാമറകള്‍ മാത്രമാണ്. ഇന്ന് താന്‍ പങ്കെടുത്ത രണ്ട് പരിപാടികളിലും ഇതേ അവസ്ഥയായിരുന്നു. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനം അറിയരുതെന്ന് ആഗ്രഹിക്കുന്ന വന്‍കിട മാധ്യമങ്ങളാണ് ഇതിന് പിന്നില്‍. വാര്‍ത്തകള്‍ നല്‍കിയാല്‍ തന്നെ അവയെ വക്രീകരിക്കാനാണ് ഇവരുടെ ശ്രമം,’ മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന വികസന വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നേരത്തെ കോട്ടയത്ത് നടന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിലും മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. പ്രസംഗത്തിനിടെ പുറത്ത് ഉയര്‍ന്ന ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ‘ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണിപ്പോള്‍ നടക്കുന്നത്?’ എന്ന് പ്രസംഗത്തിനിടെ അദ്ദേഹം മൈക്കിലൂടെ ചോദിച്ചു.

നാടിന്റെ അവസ്ഥയെക്കുറിച്ച് ഗൗരവമായി സംസാരിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ശ്രദ്ധിക്കരുത് എന്ന മട്ടിലാണ് സ്വന്തം സംഘടനയിലെ ചിലര്‍ ചെണ്ട കൊട്ടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഘടനയ്ക്കുള്ളിലെ അച്ചടക്കമില്ലായ്മയെ മുഖ്യമന്ത്രി വേദിയില്‍ വെച്ച് തന്നെ വിമര്‍ശിച്ചത് പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.