V D SATHEESAN| പിണറായി പൊലീസ് ഡി.വൈ.എഫ്.ഐ- സംഘ്പരിവാര്‍ ക്രിമിനലുകളെ ചേര്‍ത്തു പിടിക്കുന്നു; കേസെടുത്തും ജയിലില്‍ അടച്ചും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട: വി ഡി സതീശന്‍

Jaihind News Bureau
Thursday, August 28, 2025

ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടി അധികാര ദുര്‍വിനിയോഗവും പക്ഷപാതപരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസെടുത്തും ജയിലില്‍ അടച്ചും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് പിണറായി വിജയനും സി.പി.എമ്മും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടകര എം.പി ഷാഫി പറമ്പിലിനെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി അസഭ്യവര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡി.വൈ.എഫ്.ഐ ക്രിമിനലുകളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച അതേ പൊലീസും സര്‍ക്കാരുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കുയും ചെയ്തിരിക്കുന്നത്. വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഫിലിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും ഒരു നിയമ നടപടിയുമില്ല. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരുട്ടിന്റെ മറവില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ കേസ് പോലുമില്ല. പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ സമരാഭാസം നടത്തിയ സംഘ്പരിവാര്‍ ക്രിമിനലുകളെയും പിണറായി വിജയനും പൊലീസും ചേര്‍ത്തു പിടിച്ചിരിക്കുകയാണ്.

മോദിയെയും ബി.ജെ.പി നേതൃത്വത്തെയും ഭയക്കുന്ന പിണറായി വിജയന്‍ അധികാരത്തിന്റെ ഹുങ്കില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസിനെ നിയമവിരുദ്ധമായി ഉപയോഗിച്ച് ഭയപ്പെടുത്താമെന്ന് കരുതരുതെന്ന പറഞ്ഞ വി ഡി സതീശന്‍ സി.പി.എം- ബി.ജെ.പി അവിശുദ്ധ ബാന്ധവം തുറന്നു കാട്ടിയുള്ള പോരാട്ടം കോണ്‍ഗ്രസും യു.ഡി.എഫും തുടരുമെന്നും വ്യക്തമാക്കി.