റാങ്ക് പട്ടികകൾ നോക്കുകുത്തി; കാലാവധി തീരും മുമ്പ് പാർട്ടിക്കാരെ തിരുകിക്കയറ്റാൻ സർക്കാർ; അനധികൃത നിയമനങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

Jaihind News Bureau
Tuesday, February 10, 2026

പിണറായി സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ, സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും ബോർഡുകളിലും തിരക്കിട്ട പിൻവാതിൽ നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും നടക്കുന്നതായി ആക്ഷേപം. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനൊപ്പം പുതിയ തസ്തികകൾ സൃഷ്ടിച്ച് പാർട്ടി അനുഭാവികളെ തിരുകിക്കയറ്റാനാണ് കൊണ്ടുപിടിച്ച നീക്കം നടക്കുന്നത്. ഈ സാഹചര്യത്തിൽ, വിവിധ സ്ഥാപനങ്ങളിൽ അനധികൃതമായി സ്ഥിരനിയമനം നടക്കുന്നുണ്ടോ എന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.

സീഡിറ്റ്, സീമാറ്റ് കേരള, സഹകരണ നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡ്, സഹകരണ പരീക്ഷാ ബോർഡ്, ചലച്ചിത്ര വികസന കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പ്രധാനമായും നിയമന അട്ടിമറികൾ നടക്കുന്നത്. സഹകരണ വകുപ്പിന് കീഴിലുള്ള നിക്ഷേപ ഗ്യാരണ്ടി ഫണ്ട് ബോർഡിൽ മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് മാനേജർ മുതൽ വാച്ചർ വരെയുള്ള അഞ്ച് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഇവിടെ പാർട്ടി പ്രവർത്തകർക്ക് നിയമനം നൽകാനാണ് നീക്കം. കൂടാതെ, സഹകരണ വികസന ക്ഷേമനിധി ബോർഡിൽ റാങ്ക് പട്ടിക അവഗണിച്ച് 14 ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ‘സീമാറ്റ് കേരള’യിൽ 11 പേരെ സ്ഥിരപ്പെടുത്താനുള്ള പട്ടിക മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു കഴിഞ്ഞു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഉൾപ്പെടെയുള്ള തസ്തികകളിൽ യോഗ്യരായവരെ ഒഴിവാക്കിയാണ് ഈ നീക്കങ്ങൾ നടക്കുന്നത്. പത്ത് വർഷം പൂർത്തിയാക്കിയ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് മുൻപ് കോടതിയുടെ പരിഗണനയിലിരുന്ന വിഷയത്തിൽ, അനധികൃത നിയമനങ്ങൾ പാടില്ലെന്ന് നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഈ കോടതി ഉത്തരവുകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് സർക്കാരിന്റെ അവസാന കാലത്തെ ഈ വിവാദ നിയമന നടപടികൾ.