കടക്കെണിയിലും ധൂർത്ത് തുടർന്ന് പിണറായി സർക്കാർ; വാർഷികത്തിന്‍റെ പേരിലും പൊടിക്കുന്നത് കോടികള്‍

Jaihind Webdesk
Monday, May 23, 2022

 

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ പേരില്‍ വന്‍ധൂര്‍ത്ത്. ഓരോ ദിവസം ഇരുപതിലേറെ ഉദ്ഘാടന പരിപാടികളാണ് ആര്‍ഭാടപൂര്‍വം നടത്തി ഖജനാവ് ധൂർത്തടിക്കുന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളുടെ ചെലവ് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കഴിഞ്ഞദിവസം ഉത്തരവിറക്കിയതും ധൂര്‍ത്ത് തുടരുമെന്ന സൂചനയാണ്.

മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക 25,000 രൂപയില്‍ നിന്ന് 75,000 രൂപയായാണ് വര്‍ധിപ്പിച്ചത്. കിട്ടാവുന്നിടത്തോളം കടമെടുക്കാനാണ് പിണറായി സര്‍ക്കാരിന്‍റെ ശ്രമം. കഴിഞ്ഞ ദിവസമാണ് 5000 കോടിയുടെ കടമെടുപ്പിന് കേന്ദ്രാനുമതി ലഭിച്ചത്. ഖജനാവ് കാലിയായിരിക്കെ ഉദ്ഘാടന മാമാങ്കങ്ങളുടെ പേരില്‍ കോടികള്‍ ചെലവഴിക്കുന്നത് അഴിമതി നടത്താനാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.

കിഫ്ബി തുക കേരളത്തിന്‍റെ വികസനത്തിന് വേണ്ടി ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പിണറായി സര്‍ക്കാരിന്‍റെ ആഘോഷം. സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷം എന്ന പേരില്‍ എല്ലാ ജില്ലകളിലും പ്രദര്‍ശനവിപണന മേള സംഘടിപ്പിച്ചിരുന്നു. മേളയുമായി ബന്ധപ്പെട്ട വിവിധ ചെലവുകള്‍ക്കായി 36 കോടിയാണ് വിനിയോഗിച്ചത്. ഇതിനു പുറമെ മേളയ്ക്കായി എയര്‍ കണ്ടീഷന്‍ ചെയ്ത വലിയ പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിഫ്ബി ശരാശരി ഒരു ജില്ലയില്‍ ഒന്നര കോടി രൂപയില്‍ അധികം ചെലവഴിച്ചു. ഇതുമാത്രം 21 കോടി രൂപയായിട്ടുണ്ട്. കിഫ്ബിയും ഊരാളുങ്കലും വഴി സര്‍ക്കാര്‍ പണം പാര്‍ട്ടിക്ക് നല്‍കുന്നതിനുവേണ്ടിയുള്ള പരിപാടി മാത്രമാണിതെന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.