രാജ്യത്ത് തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 19 പൈസയും ഡീസലിന് 52 പൈസയുമാണ് കൂട്ടിയത്. 17 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 9 രൂപ 50 പൈസയും പെട്രോളിന് 8 രൂപ 52 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്തെ മിക്ക നഗരങ്ങളിലും പെട്രോള്‍ വില 80 കടന്നു.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴും ഇന്ധന വിലകൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുകയാണ് എണ്ണകമ്പനികള്‍. കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ കൂട്ടിയതാണ് വിലവര്‍ധനവിന് എണ്ണകമ്പനികള്‍ നല്‍കുന്ന ന്യായം. അതേസമയം ഈ മാസം മുപ്പതാം തീയതി വരെ വില വര്‍ധനവ് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണും കൊവിഡും കാരണം വലഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടിയായാണ് ഇന്ധന വിലവര്‍ധന തുടരുന്നത്.