ചിതറ കൊലപാതകം: വ്യക്തിവൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടും; CPM നുണ പ്രചാരണം പൊളിഞ്ഞു

Jaihind Webdesk
Sunday, March 3, 2019

ചിതറ കൊലപാതകത്തില്‍ സി.പി.എമ്മിന്‍റെ നുണ പ്രചാരണം പൊളിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്.  കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യം തന്നെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകമെന്നും റിപ്പോര്‍ട്ടില്‍. കൊലപാതകം നടത്തിയ ആള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ്. ഇതോടെ ചിതറ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള സി.പി.എമ്മിന്‍റെ ആസൂത്രിത നീക്കമാണ് പൊളിഞ്ഞത്.

നേരത്തെ കൊലപാതകത്തില്‍ രാഷ്ട്രീയബന്ധമില്ലെന്ന് മരിച്ച ബഷീറിന്‍റെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. കപ്പ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണം. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് സഹോദരി അഫ്താബീവി പറഞ്ഞു. ഇരുവര്‍ക്കും മുന്‍വൈരാഗ്യമില്ലെന്ന് ബന്ധു റജീനയും വ്യക്തമാക്കി.

വെളിപ്പെടുത്തല്‍ കാണാം:

https://youtu.be/AKzEQFHcEfg

വിഷയം ഉയര്‍ത്തിക്കാട്ടി പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ക്രൂരതയുടെ വാര്‍ത്തകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെ നടത്തിയത്. എന്നാലിപ്പോള്‍ കുടുംബത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ റിമാന്‍ഡ് റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ സി.പി.എം പ്രചരിപ്പിച്ച നുണകള്‍ സി.പി.എമ്മിനെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസിനെതിരെ നടത്തിയ വ്യാജ പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശിക നേതൃത്വം പോലീസില്‍ ഇന്നലെ പരാതിപ്പെട്ടിരുന്നു. കപ്പ വില്‍പനക്കാരനായിരുന്നു കൊല്ലപ്പെട്ട ബഷീര്‍. സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതടക്കമുള്ള കേസിലെ പ്രതിയാണ് പിടിയിലായ ഷാജഹാന്‍.