
കാസർഗോഡ് പെരിയയിലെ കല്യോട്ട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തിയ ഇരട്ടക്കൊലപാതകത്തിന്റെ ഏഴാം വാർഷികദിനമാണിന്ന്. സി.പി.എം പ്രവർത്തകരുടെ കൊലക്കത്തിക്കിരയായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത് ലാലിന്റെയും കൃപേഷിന്റെയും ജ്വലിക്കുന്ന ഓർമ്മയിലാണ് ഇന്നും നാട്. പ്രിയപ്പെട്ടവരുടെ വേർപാടിൽ നീറുന്ന കല്യോട്ടെയും പെരിയയിലെയും ജനമനസ്സുകളിൽ ഇരുവരുടെയും പോരാട്ടസ്മരണകൾ ഇന്നും കനലായി അവശേഷിക്കുന്നു.
രക്തസാക്ഷിത്വത്തിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേറിട്ടൊരു സ്മരണാഞ്ജലി ഒരുക്കി. ശില്പി ദേവദാസും സംഘവും മരക്കാപ്പ് കടപ്പുറത്ത് ശരത് ലാലിന്റെയും കൃപേഷിന്റെയും ജീവസ്സുറ്റ മണൽ ശില്പങ്ങൾ തീർത്തു. തിരമാലകളുടെ ഇരമ്പലിനും കടൽകാറ്റിനുമിടയിൽ പുഞ്ചിരി തൂകി നിൽക്കുന്ന ആ ശില്പങ്ങൾ കണ്ടുനിന്നവരിൽ നൊമ്പരമുണർത്തുന്ന ഓർമ്മകളുടെ വേലിയേറ്റമുണ്ടാക്കി.
ജവഹർ ബാൽ മഞ്ചിലെ കുട്ടികൾ ഒത്തുചേർന്ന് തങ്ങളുടെ പ്രിയപ്പെട്ട ഏട്ടന്മാർക്കായി മണൽ ശില്പങ്ങൾക്ക് മുന്നിൽ മൺചിരാതുകൾ തെളിയിച്ചു. ശരത് ലാലിന്റെ പിതാവ് സത്യനാരായണനും ഈ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയാകാൻ എത്തിയിരുന്നു. ശില്പങ്ങൾക്ക് മുന്നിൽ ഏഴ് മൺചിരാതുകളിൽ അഗ്നി പകർന്ന് അദ്ദേഹം തന്റെ മകന്റെയും സുഹൃത്തിന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചു.