ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ കോഴിക്കോട് എത്തിച്ചു; സൈബർ സെല്ലിന്റെ സഹായത്തോടെ വൻ ഓപ്പറേഷൻ.

Jaihind News Bureau
Sunday, April 12, 2026

 

പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ കോഴിക്കോട് എത്തിച്ചു.കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അതിസാഹസികമായി തടവുചാടിയ പ്രതിയെ മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത് .സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കമാണ് പ്രതിയെ കുടുക്കിയത്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് വിനീഷ് രക്ഷപ്പെട്ടത്. ഫോറൻസിക് വാർഡിലെ ഒൻപതാം നമ്പർ സെല്ലിലെ ശുചിമുറിയുടെ ഭിത്തി, സ്റ്റീൽ ഗ്ലാസ്‌ ഉപയോഗിച്ച് തുരന്നാണ് ഇയാൾ രക്ഷപെട്ടത്.ഇതാദ്യമായല്ല വിനീഷ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നത്. മൂന്ന് തവണ ആശുപത്രിയിൽ നിന്നും, ഒരിക്കൽ കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ പയ്യോളിയിൽ നിന്നും ഇയാൾ ചാടിപ്പോയിരുന്നു.

നാല് തവണ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വിനീഷ് ഇത്തവണയും അതിസമർത്ഥമായാണ് ഒളിവിൽ കഴിഞ്ഞത് .മൊബൈൽ ഫോൺ ഉപയോഗിക്കാതെ വിവിധ സംസ്ഥാനങ്ങളിൽ കറങ്ങി നടന്ന പ്രതിയെ പിടികൂടുക എന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു.നാട്ടിലെ സുഹൃത്തിനെ ബന്ധപ്പെടാൻ വിനീഷ് മറ്റൊരു ഫോൺ ഉപയോഗിച്ചതാണ് നിർണ്ണായകമായത്. ഈ കോളിന്റെ ടവർ ലൊക്കേഷൻ സൈബർ സെൽ സ്ഥിരീകരിച്ചതോടെ പ്രതി വലയിലായി. വിനിഷിനെ മുംബൈ സി എസ് ടി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് പോലീസ് പിടികൂടിയത്. മുംബൈയിൽ മീൻപിടുത്ത ബോട്ടിലെ തൊഴിലാളിയുടെ വേഷത്തിലായിരുന്നു വിനീഷ്.2021-ലാണ് പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്.