ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കരട് നിയമങ്ങളില്‍ ജനങ്ങള്‍ക്ക് വന്‍ പ്രതിഷേധം ; അടിസ്ഥാന തത്ത്വങ്ങൾ അഡ്മിനിസ്ട്രേറ്റർ അവഗണിക്കുന്നു : ഹൈബി ഈഡൻ

Jaihind Webdesk
Monday, July 19, 2021

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഖ്യാപിച്ച കരട് നയ മാറ്റങ്ങളിൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ വൻ പ്രതിഷേധം നടക്കുന്നുവെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയമങ്ങൾ ലക്ഷ്ദ്വീപ് ജനങ്ങൾക്ക് എതിരാണെന്നും അടിസ്ഥാന തത്ത്വങ്ങൾ അഡ്മിനിസ്ട്രേറ്റർ അവഗണിക്കുന്നു എന്നും ഹൈബി ഈഡൻ എം. പി ലോക്സഭയിൽ പറഞ്ഞു.

നയരൂപീകരണത്തിൽ ജനങ്ങളുടെ ഒരു അഭിപ്രായവും സ്വികരിക്കാതെയും അടിസ്ഥാന തത്ത്വങ്ങൾ പോലും അഡ്മിനിസ്ട്രേറ്റർ അവഗണിക്കുകയും തന്മൂലം, ലക്ഷദ്വീപിലെ സ്വദേശികൾക്ക് തൊഴിൽ നഷ്ടവും, ഉപജീവനമാർഗവും , അവരുടെ അവകാശങ്ങളും , നീതിയും നിഷേധിക്കപ്പെട്ടുവെന്ന് ഹൈബി ഈഡൻ എം. പി കുറ്റപ്പെടുത്തി.

കൊവിഡ്-19 വ്യാപനം ചൂണ്ടികാട്ടി കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രവേശനം പോലും നിയന്ത്രിച്ച അഡ്‌മിനിസ്‌ട്രേറ്റർ, അദ്ദേഹം തന്‍റെ പരിചാരകരുമായിട്ടാണ് ലക്ഷദ്വീപിലേക്ക് വന്ന് പോയത്. ലക്ഷദ്വീപിന്‍റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം രാഷ്ട്രീയപരമാണെന്നും എം.പി പറഞ്ഞു. പാർലമെന്റിലെ നിയമം 377 പ്രകാരം സംസാരിക്കുകയായിരുന്നു അദ്ദേഹം.