പെഗാസസ് നിസാരക്കാരനല്ല ; ചോർത്താന്‍ വിദഗ്ദന്‍ ; പൊടിപോലും കിട്ടില്ല കണ്ടുപിടിക്കാന്‍

Jaihind Webdesk
Monday, July 19, 2021

പ്രതിപക്ഷ നേതാക്കള്‍,സുരക്ഷാസേനാ മേധാവികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയ ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ ആണ് പെഗാസസ്. 2016 മുതല്‍ വിവാദത്തിലായ ഇസ്രയേല്‍ കമ്പനിയാണ് എന്‍എസ്ഒയും അവര്‍ തന്നെ നിര്‍മിച്ച പെഗാസസ് എന്ന സോഫ്റ്റ്വെയറും.

ഫോണില്‍ പ്രവേശിച്ച് വിവരങ്ങള്‍ പൂര്‍ണമായി ചോര്‍ത്തുന്ന ഒരു മാല്‍വെയറാണ് എന്‍ എസ് ഒ വികസിപ്പിച്ച പെഗാസസ്. 2016 മുതല്‍ തന്നെ വിവാദത്തിലായ ഇസ്രയേല്‍ കമ്പനിയാണ് എന്‍എസ്ഒ.  ഏറെ സവിശേഷതകള്‍ ഉള്ള ഒരു മാല്‍വെയറാണ് പെഗാസസ്.  ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഫോണിലേക്ക് ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ വാട്‌സാപ് വഴിയോ പ്രോഗ്രാം കോഡുകള്‍ കടത്തിവിട്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പെഗാസസിന് സാധിക്കും.

മിസ്ഡ്‌കോള്‍ വഴി പോലും മറ്റൊരു ഫോണിനെ ആക്രമിക്കാന്‍ പെഗാസസിന് സാധിക്കും എന്നതാണ് മറ്റു മാല്‍വെയറുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നതും. മാത്രവുമല്ല ഫോണ്‍ ഹാങ്ങാകാതെ ചോര്‍ത്തല്‍ നടത്താനും പെഗാസസിനു സാധിക്കും. ഫോണിലെ എല്ലാ വിവരങ്ങളും മോഷ്ടിക്കുന്നതുള്‍പ്പെടെ ക്യാമറയും സ്പീക്കറും എല്ലാം പെഗാസസിന്റെ നിയന്ത്രണത്തിലായിരിക്കും. ചോര്‍ത്തലിന് ശേഷം സ്വയം നശിക്കുകയും തെളിവുകള്‍ ഇല്ലാതാക്കുകയും ചെയ്യും. മിസ്ഡ്‌കോളിലൂടെയാണ് മാല്‍വെയര്‍ കടത്തിവിട്ടതെങ്കില്‍ ആ കോളിന്റെ വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെടും. അത്യാധുനിക സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐ-ഫോണുകളിലെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ വികസിപ്പിച്ചവയാണ് പെഗാസസ്.

ഇന്ന് ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്കും ഇത് വിജയകരമായി കടത്തിവിടാം. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ ഫോണില്‍ നുഴഞ്ഞുകയറി വിവരങ്ങളെല്ലാം ചോര്‍ത്തിയശേഷം സ്വയം ഇല്ലാതാകുന്ന ശേഷിയും ഈ സോഫ്റ്റ്വെയറിനുണ്ട് എന്നതാണ് മറ്റു സോഫ്റ്റ്വെയറുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. ചോര്‍ത്തല്‍ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ സൂചനകള്‍ ലഭിച്ചുവെങ്കിലും ഇതിനു പിന്നില്‍ പെഗാസസ് ആണെന്നു തിരിച്ചറിയുന്നത് ഏറെ നാളത്തെ പരിശോധനകള്‍ക്കു ശേഷമാണ്.