തൃക്കാക്കര : കെഎസ്ആർടിസിയിലെ ശമ്പളപ്രതിസന്ധി പരിഹരിക്കാന്‍ ചെറുവിരലനക്കാത്ത സർക്കാര്‍, ലോ ഫ്ലോർ ബസുകള്‍ ക്ലാസ് മുറികളാക്കാന്‍ നടത്തുന്ന നീക്കത്തെ പരിഹസിച്ച് പി.സി വിഷ്ണുനാഥ് എംഎല്‍എ. ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാണെങ്കില്‍ നാല് ബസ് ചേര്‍ത്തിട്ടാല്‍ എല്‍.പി സ്കൂളും 7 ബസ് ആണെങ്കില്‍ യുപി സ്കൂളും ആകുമല്ലോ എന്നായിരുന്നു പി.സി വിഷ്ണുനാഥിന്‍റെ പരിഹാസം.
”സർക്കാരിന്‍റെ കെഎസ്ആർടിസി സംരക്ഷണത്തിനുള്ള പുതിയ നയം കിടിലനാണ്. ലോ ഫ്ലോർ ബസുകൾ ക്ലാസ് മുറികളാകുന്നു. അങ്ങനെ വരുമ്പോൾ 4 ബസുകൾ ചേർത്തിട്ടാൽ എല്‍.പി സ്കൂൾ… 7 ബസുകൾ ആയാൽ യു.പി സ്കൂൾ… 10 ബസുകൾ ആയാൽ ഹൈസ്കൂൾ… ഇനി ഒരു 32 ബസ് ഒരുമിച്ചായാൽ എന്‍ജിനീയറിംഗ് കോളേജ്” – തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്‍റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെ പി.സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.