പയ്യന്നൂരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളവോട്ട്; 4 ബൂത്തുകളില്‍ അട്ടിമറിയെന്ന് യുഡിഎഫ്; കളക്ടര്‍ക്ക് പരാതി നല്‍കി

Jaihind News Bureau
Saturday, April 11, 2026

പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് വ്യാപകമായി കള്ളവോട്ട് നടന്നതായി യുഡിഎഫ് പരാതിപ്പെട്ടു. 95 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയ ബൂത്തുകളില്‍ അട്ടിമറി നടന്നതായാണ് ആരോപണം. തിരിച്ചറിയല്‍ കാര്‍ഡുകളില്‍ പലതിലും എപിക് നമ്പര്‍ ഉണ്ടായിരുന്നില്ലെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് രജിത് നാറാത്ത് ഇത് സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.

മണ്ഡലത്തിലെ 06, 16, 19, 142 എന്നീ ബൂത്തുകളിലാണ് അസാധാരണമായ വിധത്തില്‍ പോളിംഗ് നടന്നത്. എരമം സൗത്ത് എല്‍പി സ്‌കൂളിലെ 142ാം നമ്പര്‍ ബൂത്തില്‍ 99.8 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. കൂടാതെ കൂക്കാനത്ത് 96.9 ശതമാനവും, ഏറ്റുകുടുക്കയില്‍ 96.5 ശതമാനവും, പെരളം എയുപി സ്‌കൂളില്‍ 95.7 ശതമാനവുമാണ് പോളിംഗ് നടന്നത്. ഈ ബൂത്തുകളില്‍ യുഡിഎഫ് ഏജന്റുമാരെ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഒബ്‌സര്‍വറുടെ സാന്നിധ്യത്തില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ ഈ ബൂത്തുകളില്‍ രേഖപ്പെടുത്തിയ 30 മുതല്‍ 40 ശതമാനം വരെ വോട്ടുകള്‍ക്ക് എപിക് നമ്പറുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടതായി രജിത് നാറാത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി 25 ശതമാനത്തിലധികം ഇതര തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഇവിടെ വോട്ട് ചെയ്തിരിക്കുന്നത്.

ഇത് ആസൂത്രിതമായ അട്ടിമറിയുടെ ഭാഗമാണെന്നും അതിനാല്‍ 06, 16, 19, 142 എന്നീ ബൂത്തുകളില്‍ വോട്ടെടുപ്പ് റദ്ദാക്കി റീപോളിംഗ് നടത്തണമെന്നും ചീഫ് ഇലക്ഷന്‍ ഏജന്റ് ആവശ്യപ്പെട്ടു. കൂടാതെ, ഈ ബൂത്തുകളിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി പോളിംഗ് ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുമുണ്ട്.