പാര്‍ട്ടിയും പ്രതി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം പ്രതി കൂട്ടില്‍; ED കുറ്റപത്രം സമര്‍പ്പിച്ചു

Jaihind News Bureau
Monday, May 26, 2025

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കി ഇഡി അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കെ.രാധാകൃഷ്ണന്‍, എ.സി മൊയ്തീന്‍, എം.എം വര്‍ഗീസ് അടക്കമുള്ളവര്‍ പ്രതികള്‍. സിപിഎമ്മിനെയും ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ കുറ്റപത്രം. ഇതോടെ കേസില്‍ ആകെ 83 പ്രതികളായി. അന്തിമ കുറ്റപത്രത്തില്‍ പുതിയതായി 27 പ്രതികളെയാണ് ചേര്‍ത്തത്. പ്രതികളില്‍ ഒരാള്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും മറ്റ് രണ്ടുപേര്‍ സംസ്ഥാന സമിതി അംഗങ്ങളുമാണ്. കലൂര്‍ PMLA കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടില്‍ പാര്‍ട്ടിക്ക് തന്നെ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് കുറ്റപത്രത്തില്‍ നല്‍കിയിരിക്കുന്നത്. കേസില്‍ സിപിഎം 68 ാമത്തെ പ്രതിയാണ്. തട്ടിപ്പിലൂടെ പ്രതികള്‍ സമ്പാദിച്ചത് 180 കോടി രൂപയോളമാണ്. പ്രതികളുടെ സ്വത്തില്‍ നിന്നും 128 കോടി രൂപയാണ് ഇഡി കണ്ടെത്തിയത്. പുതുതായി പ്രതി ചേര്‍ത്തവരിലാണ് സിപിഎം നേതാക്കള്‍ ഉള്ളത്. 2011 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ കരുവന്നൂര്‍ ബാങ്കില്‍ സിപിഎം നേതാക്കള്‍ കള്ളപ്പണമിടപാട് നടത്തിയെന്നും നേതാക്കള്‍ക്ക് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും നിരവധി ഇടപാടുകള്‍ ഈ രഹസ്യ അക്കൗണ്ട് വഴി നടത്തിയിരുന്നതായും ഇ.ഡി കണ്ടെത്തി. എന്നാല്‍ ആദായ നികുതി വകുപ്പില്‍ ഇതിനൊന്നും രേഖകള്‍ നല്‍കിയിട്ടില്ല. സ്വത്ത് സമ്പാദനത്തിനു വേണ്ടിയാണ് പാര്‍ട്ടി ഈ രഹസ്യ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.