പാര്‍ലമെന്‍റ് അതിക്രമ കേസ്; ചോദ്യം ചെയ്യലിനിടെ ക്രൂരമായി പീഡിപ്പിച്ചു, ഇലക്ട്രിക് ഷോക്ക് നല്‍കിയെന്നുെം ഡല്‍ഹി പോലീസിനെതിരെ പ്രതികള്‍

Jaihind Webdesk
Wednesday, January 31, 2024

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിനെതിരെ ഗുരുതര ആരോപണവുമായി പാര്‍ലമെന്‍റ് അതിക്രമ കേസിലെ പ്രതികള്‍. ഡല്‍ഹി പോലീസ് ചോദ്യം ചെയ്യലിനിടെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് ആരോപണം. കുറ്റം സമ്മതിക്കുന്നതിന് മൂന്നാം മുറ പ്രയോഗിച്ചുവെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ക്രൂര പീഡനം നടത്തിയെന്നും പ്രതികള്‍ കോടതിയില്‍ വെളിപ്പെടുത്തി. ഇലക്ട്രിക് ഷോക്ക് നല്‍കി  പോലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്നും വെള്ള പേപ്പറുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടിപ്പിച്ചെന്നും പ്രതികള്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. പട്ടിയാല സെഷൻസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ഹർദ്ദീബ് കൗറിന് നൽകിയ അപേക്ഷയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

സാഗര്‍ ശര്‍മ, മനോരഞ്ജൻ, നീലം ദേവി, അമോള്‍ ഷിൻഡെ, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രശസ്തരാകാനാണ് പാര്‍ലമെന്‍റ് അതിക്രമ കേസിലെ ആറ് പ്രതികളും ആഗ്രഹിച്ചതെന്നും ഇവര്‍ക്ക് പിന്നില്‍ മറ്റ് പ്രേരകശക്തികള്‍ ഇല്ലെന്നും പുറത്തുനിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്നുമാണ് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.