PANTHEERANKAVU| പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ച: 40 ലക്ഷം തട്ടിയ പ്രതിയുടെ കൈയ്യിലുണ്ടായിരുന്നത് വെറും 55,000 രൂപ

Jaihind News Bureau
Saturday, June 14, 2025

കോഴിക്കോട് പന്തീരാങ്കാവില്‍ സ്വകാര്യബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി ഷിബിന്‍ ലാലില്‍ നിന്ന് കണ്ടെത്തിയത് 55,000 രൂപ . ബാക്കി പണം പ്രതി ആര്‍ക്ക് നല്‍കിയെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പന്തീരാങ്കാവ് സി ഐ ഷാജൂ കെ പറഞ്ഞു. പാലക്കാട് നിന്ന് പിടികൂടിയ പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പന്തീരാങ്കാവ് സ്റ്റേഷനില്‍ എത്തിച്ചു.

പാലക്കാട് വച്ചാണ് പ്രതിയായ പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ ലാല്‍ പോലീസിന്റെ പിടിയിലായത്. കവര്‍ച്ചക്കായി ഉപയോഗിച്ച ഇരുചക്ര വാഹനം ഉപേക്ഷിച്ച പ്രതി തൃശ്ശൂരിലേക്കാണ് ആദ്യം പോയത്. പിന്നീട് പാലക്കാട്ടേക്ക് പോവുകയായിരുന്നു. തനിക്ക് ഒരു ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും അതില്‍ 50,000 രൂപ ചെലവാക്കിയെന്നും ബാക്കി തുക കയ്യിലുണ്ടെന്നുമായിരുന്നു പ്രതിയുടെ ആദ്യ മൊഴി. ഇയാളുടെ കയ്യില്‍ നിന്ന് 55,000 രൂപയാണ് കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത ബാഗ് കണ്ടെത്തിയിട്ടില്ല.

മറ്റൊരു ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ച സ്വര്‍ണമെടുക്കാനെന്ന വ്യാജകഥയുണ്ടാക്കിയാണ് പണം നഷ്ടപ്പെട്ട രാമനാട്ടുകരയിലെ സ്വകര്യ ബാങ്കിനെ പ്രതി സമീപിച്ചത്. തുടര്‍ന്ന് പന്തീരാങ്കാവിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ നാല്‍പത് ലക്ഷം രൂപയുമായി എത്തിയ സ്വകാര്യ ബാങ്ക് ശാഖയിലെ ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച് ഷിബിന്‍ സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. ധനകാര്യസ്ഥാപനത്തിനു മുമ്പില്‍ കാര്‍ നിര്‍ത്തി
ഷിബിന്‍ലാലിന് കൈമാറാനായി കാറില്‍നിന്ന് പണം പുറത്തെടുത്തപ്പോള്‍ തട്ടിപ്പറിച്ചോടിയെന്നാണ് ബാങ്ക് ജീവനക്കാരന്‍ പോലീസിന് നല്‍കിയ മൊഴി. ഷിബിന്‍ ലാലിന്റെ പേരില്‍ മറ്റു കേസുകളൊന്നുമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.