RAMESH CHENNITHALA| പാളയം മാര്‍ക്കറ്റ് രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നു; സര്‍ക്കാരിന്‍റെ ഒത്താശയോടെ കോര്‍പറേഷന്‍ അധികാരികള്‍ ഗുണ്ടായിസം കാട്ടുന്നു-രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, June 24, 2025

പാളയം മാര്‍ക്കറ്റിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് പുനരധിവാസം കാര്യപ്രാപ്തമായി നടത്തിക്കൊടുക്കാതെ ഒഴിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പാവങ്ങളോട് കാട്ടുന്ന ക്രൂരതയ്ക്ക് എന്ത് ന്യായമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പലവിധത്തില്‍ ദുരിതം അനുഭവിക്കുന്നവരാണ് അവിടെയുള്ള ജനങ്ങള്‍ എന്നും പ്രശ്‌ന പരിഹാരത്തിന് അടിയന്തരമായി വ്യാപാരി അസോസിയേഷനുമായി കൂടിച്ചേര്‍ന്ന് അധികാരപ്പെട്ടവര്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. പാളയം മാര്‍ക്കറ്റിലെ കടകള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബലാല്‍ക്കാരമായി ഒഴിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല മാര്‍ക്കറ്റ് സന്ദര്‍ശിക്കുകയായിരുന്നു.

വ്യാപാരികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമത്തില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പാവങ്ങളുടെ കടകള്‍ അടിച്ചു തകര്‍ക്കുന്നത് സര്‍ക്കാരിന്റെ ഒത്താശയോടെ കോര്‍പറേഷന്‍ അധികാരികള്‍ കാട്ടുന്ന ഗുണ്ടായിസമാണ്. 50 കോടി ചിലവിട്ടു താത്കാലിക കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. ഒന്ന് കയറാന്‍ പോലും കഴിയാത്ത വിധം മോശമായി കിടക്കുകയാണ്. വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. പാളയം മാര്‍ക്കറ്റ് രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍, വ്യാപാരികളുടെ ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ ഒപ്പമുണ്ടാകും. ഇത് ജനകീയ പ്രശ്‌നമാണ്. അടിയന്തരമായി സര്‍കകാര്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.