Operation Sindoor| ഇന്ത്യയെ മുട്ടുകുത്തിക്കാനുള്ള പാകിസ്ഥാന്റെ 48 മണിക്കൂര്‍ പദ്ധതി 8 മണിക്കൂറില്‍ തകര്‍ന്നു; വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചെന്ന് സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍

Jaihind News Bureau
Tuesday, June 3, 2025

ഇന്ത്യയെ 48 മണിക്കൂറിനുള്ളില്‍ ‘മുട്ടുകുത്തിക്കാനുള്ള’ പാകിസ്ഥാന്റെ പദ്ധതി വെറും 8 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കേണ്ടി വന്നെന്നും ഇതോടെ വെടിനിര്‍ത്തലിനായി ഇസ്ലാമാബാദ് നിര്‍ബന്ധിതരായെന്നും സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു. പൂനെ സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 10 ലെ സംഭവങ്ങള്‍ വിശദീകരിച്ച ജനറല്‍ ചൗഹാന്‍, രണ്ട് ദിവസത്തിനകം ഇന്ത്യയെ കീഴടക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാന്‍ ഒന്നിലധികം ഏകോപിത ആക്രമണങ്ങള്‍ നടത്തിയതായി പ്രസ്താവിച്ചു.

മെയ് 7 ന് ഭീകരക്യാമ്പുകളില്‍ മിന്നലാക്രമണം നടത്തിയതിന് ശേഷം ഇന്ത്യ പാകിസ്ഥാനെ വിവരമറിയിച്ചിരുന്നുവെന്നും ഏത് തരത്തിലുള്ള പ്രകോപനമുണ്ടായാലും ശക്തമായ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘മെയ് 7 ന് ഞങ്ങള്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയ ദിവസം പാകിസ്ഥാനെ ഞങ്ങള്‍ അറിയിച്ചിരുന്നു… പാകിസ്ഥാന്‍ ഭാഗത്തുനിന്ന് പ്രകോപനപരമായ സംസാരമുണ്ടായപ്പോള്‍, പാകിസ്ഥാന്‍ ഞങ്ങളെ ആക്രമിക്കുകയാണെങ്കില്‍, സൈനിക സ്ഥാപനങ്ങളെ ലക്ഷ്യമിടുകയാണെങ്കില്‍, ഞങ്ങള്‍ അവരെ കൂടുതല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു’

‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന രഹസ്യനാമത്തില്‍ മെയ് 7 ന് പാക് അധീന കശ്മീരിലെയും (പിഒകെ) പാകിസ്ഥാനിലെയും ഒമ്പത് ഭീകരക്യാമ്പുകളില്‍ ഇന്ത്യ കൃത്യമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഈ നടപടി. ഇതിനു പ്രതികരണമായി പാകിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തി നഗരങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. ഇത് ഇന്ത്യയില്‍ നിന്ന് ശക്തമായ തിരിച്ചടിക്ക് കാരണമായി.

എങ്കിലും, ദൗത്യം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൂനെ സര്‍വകലാശാലയിലെ ചടങ്ങില്‍ സിഡിഎസ് അനില്‍ ചൗഹാനും ഇതേ കാര്യം ആവര്‍ത്തിച്ചു: ”ഓപ്പറേഷന്‍ സിന്ദൂര്‍’ ഇനിയും അവസാനിച്ചിട്ടില്ല. അത് തുടരുകയാണ്. ഇത് താല്‍ക്കാലികമായ വെടിനിര്‍ത്തല്‍ മാത്രമാണ്. നമ്മള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വെടിനിര്‍ത്തലിനായി പാകിസ്ഥാന്‍ ഇന്ത്യയെ വിളിച്ചതിനെ തുടര്‍ന്നാണ് ധാരണയിലെത്തിയത്. പാകിസ്ഥാന് ‘കാര്യങ്ങള്‍ അതിവേഗം കൈവിട്ടു പോയതിനാലാണ് അവര്‍ ഇന്ത്യയെ ഫോണില്‍ വിളിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ജനറല്‍ ചൗഹാന്‍ പറഞ്ഞു.