Asaduddin Owaisi| പാകിസ്ഥാന്‍ ഭീകരതയുടെ പ്രഭവകേന്ദ്രം; ലോകസമാധാനത്തിന് പാകിസ്ഥാനെ നിയന്ത്രിക്കണമെന്ന് അസദുദ്ദീന്‍ ഒവൈസി

Jaihind News Bureau
Sunday, June 1, 2025

അള്‍ജീരിയ: ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. വിദേശ രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ഭീകരവിരുദ്ധ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമായ ഒവൈസി, ശനിയാഴ്ച അള്‍ജീരിയയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുമ്പോഴാണ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാക്കിയുര്‍ റഹ്മാന്‍ ലഖ്വിക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയ പാക് നടപടിയെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

‘സാക്കിയുര്‍ റഹ്മാന്‍ ലഖ്വി എന്നൊരു ഭീകരനുണ്ടായിരുന്നു ലോകത്തൊരു രാജ്യവും ഭീകരാക്രമണക്കേസില്‍ പ്രതിയായ ഒരാള്‍ക്ക് (ജയിലിന് പുറത്തുവരാന്‍) അനുവാദം നല്‍കില്ല. എന്നാല്‍ ലഖ്വി ജയിലിലിരുന്ന് ഒരു മകന് ജന്മം നല്‍കി. പാകിസ്ഥാനെ (എഫ്എടിഎഫിന്റെ) ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മാത്രമാണ് വിചാരണ വേഗത്തിലായത്,’ ഒവൈസി പറഞ്ഞു. പാകിസ്ഥാന്റെ ചിറകരിയാന്‍ ആഗോള സമൂഹവും ആഗോള ഭീകരവിരുദ്ധ ധനസഹായ നിരീക്ഷണ സമിതിയും പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിഷ്‌കളങ്കരായ ആളുകളെ കൊല്ലുന്നതിലൂടെ പാകിസ്ഥാന്‍ ഭീകരര്‍ ഇസ്ലാമിക തത്വങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാക് പിന്തുണയുള്ള ഭീകരര്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ സംഭവം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അവിടെ ഹിന്ദു പുരുഷന്മാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി. സഹ മുസ്ലിങ്ങളെപ്പോലും ഇവര്‍ കാഫിറുകളായി പ്രഖ്യാപിക്കുന്നു. ‘തക്ഫിരിസം’ എന്ന ആശയത്തിന് ഇസ്ലാമില്‍ സ്ഥാനമില്ല. ആയുധമെടുക്കുന്ന ആരും ഭീകരനാണ്. ഇവര്‍ക്ക് ഇടം നല്‍കാന്‍ ഒരു രാജ്യത്തിനും കഴിയില്ല,’ ഒവൈസി വ്യക്തമാക്കി.

പാകിസ്ഥാനെ നിയന്ത്രിക്കാന്‍ ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ച ഒവൈസി, ഇത് ഇന്ത്യക്ക് മാത്രമല്ല, മുഴുവന്‍ ദക്ഷിണേഷ്യന്‍ മേഖലയ്ക്കും ഭീഷണിയാണെന്നും പറഞ്ഞു. നമ്മള്‍ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. ഈ കൂട്ടക്കൊല ദക്ഷിണേഷ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് പടരാന്‍ അനുവദിക്കണോ? ഇല്ല. ലോകസമാധാനത്തിന് പാകിസ്ഥാനെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്, അവരാണ് ഭീകരവാദത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.