‘ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം’; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി മൊഴി ആവര്‍ത്തിച്ച് പത്മകുമാര്‍

Jaihind News Bureau
Thursday, November 27, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നല്‍കിയ മൊഴി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായേക്കും. ചോദ്യം ചെയ്യലില്‍, തന്ത്രി കണ്ഠരര് രാജീവരും കേസിലെ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് പത്മകുമാര്‍ ആവര്‍ത്തിക്കുകയാണ്. തന്ത്രിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണ് പോറ്റി ശബരിമലയില്‍ ശക്തനായതെന്നും അദ്ദേഹം മൊഴി നല്‍കി.

എന്നാല്‍, പോറ്റി ശബരിമലയിലെ ഗോള്‍ഡ് പ്ലേറ്റിംഗ് വര്‍ക്കുകളുടെ സ്‌പോണ്‍സറാകാന്‍ സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചു എന്ന കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ പത്മകുമാര്‍ തയ്യാറായില്ല. ഗോള്‍ഡ് പ്ലേറ്റിംഗ് വര്‍ക്കുകള്‍ സന്നിധാനത്ത് ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് മാനുവലിന് വിരുദ്ധമായി സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ കൃത്യമായ തൂക്കവും അളവുമെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, നിലവിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് മുന്‍പ്, മുന്‍ ഭരണസമിതിയുടെ കാലത്തും കട്ടിളപ്പാളികള്‍ ഉള്‍പ്പെടെയുള്ള ക്ലാഡിങ് വര്‍ക്കുകള്‍ പുറത്ത് കൊണ്ടുപോയി ചെയ്തിട്ടുണ്ട് എന്ന വിശദീകരണവും അദ്ദേഹം നല്‍കി.