ലോക്സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം: നോട്ടീസ് നല്‍കി പ്രതിപക്ഷം; ഒപ്പുവെച്ചത് 118 എംപിമാര്‍

Jaihind News Bureau
Tuesday, February 10, 2026

 

 

ഡല്‍ഹി: ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവിശ്വാസ നോട്ടീസ് സമര്‍പ്പിച്ചു. ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികളെ പ്രതിനിധീകരിക്കുന്ന 118 എംപിമാര്‍ ഒപ്പുവെച്ച നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിന് കൈമാറി. ലോക്സഭയുടെ ചരിത്രത്തില്‍ സ്പീക്കറെ ലക്ഷ്യമിട്ടുള്ള നാലാമത്തെ അവിശ്വാസ നോട്ടീസാണിത്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 94(സി) അനുസരിച്ചാണ് സ്പീക്കറെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ പങ്കാളിയായിട്ടില്ല. കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് നോട്ടീസ് ഔപചാരികമായി സമര്‍പ്പിച്ചത്. സഭയില്‍ സ്പീക്കര്‍ തുടര്‍ച്ചയായി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വാദം.

സഭാനടപടികളില്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരാവകാശം നിഷേധിക്കപ്പെടുന്നുവെന്നും ഇതുവഴി മൗലികാവകാശ ലംഘനം നടക്കുന്നുവെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. നോട്ടീസ് 14 ദിവസത്തിന് ശേഷം പരിഗണിക്കും. എന്‍ഡിഎ ഭരണകാലത്ത് ആദ്യമായാണ് ലോക്സഭ സ്പീക്കര്‍ക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്. നോട്ടീസ് നല്‍കുന്നതിന് മുമ്പ് ഉച്ചയോടെ പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമാകാതിരുന്നതോടെയാണ് പ്രതിപക്ഷം കടുത്ത നടപടിയിലേക്ക് കടന്നത്.

നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും, ബഹളം ചൂണ്ടിക്കാട്ടി എട്ട് പ്രതിപക്ഷ എംപിമാരെ സമ്മേളനകാലയളവിലേക്കു സസ്പെന്‍ഡ് ചെയ്തതുമാണ് വിവാദത്തിന് ആക്കം കൂട്ടിയത്. മുന്‍ കരസേനാ മേധാവി എംഎം നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ലോക്സഭയില്‍ വലിയ ബഹളങ്ങള്‍ ഉണ്ടായത്. സ്പീക്കറുടെ നടപടികള്‍ നീതിയില്ലാത്തതാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.