
സംവിധായകനും ഗുരുവായൂര്‍ മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുക്കുന്നതിലെ സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച്പ്രതിപക്ഷനേതാവ് വി ഡിസതീശന്‍.പി.ടി.കുഞ്ഞുമുഹമ്മദിനെതിരേ അതിജീവിതഒരു മാധ്യമത്തില്‍ തുറന്നെഴുത്ത് നടത്തിയിരുന്നു. തന്റെ ഐഡന്റിറ്റിയും ലൈംഗികാതിക്രമം നടത്തിയ ആളുടെ വിവരങ്ങളുമടക്കം പറഞ്ഞാണ് അതീജീവിത മാധ്യമത്തില്‍ തുറന്നെഴുത്ത് നടത്തിയത്. പുരോഗമന മൂല്യങ്ങള്‍ അവകാശപ്പെടുന്ന സാംസ്‌കാരിക സ്ഥാപനമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുമ്പോഴാണ്താന്‍ അപമാനിക്കപ്പെട്ടതെന്നും അവരുടെ എഴുത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.അതിജീവിത എഴുതിയ ലേഖനം വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്നോര്‍ത്ത് അപമാനം തോന്നിയെന്ന് സതീശന്‍ പ്രതികരിച്ചു.
‘നവംബര്‍ 24-ന് ലഭിച്ച പരാതിയില്‍ ഡിസംബര്‍ എട്ടാംതീയതി വരെ എന്തുകൊണ്ട് എഫ്ഐആര്‍ എടുത്തില്ല എന്നതിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഇത്തരം കാര്യങ്ങളില്‍ ഇരട്ടത്താപ്പ് പറ്റില്ല. ഒരു സ്ത്രീ താന്‍ അപമാനിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രിക്ക് പരാതികൊടുത്തിട്ട് ഇതാണ് സ്ഥിതി. സര്‍ക്കാരിന്റെ സഹയാത്രികര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും എതിരേ ആരോപണങ്ങള്‍ വരുമ്പോള്‍ സര്‍ക്കാര്‍ എത്രമാത്രം ലാഘവത്തോടെയാണ് അത് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് ഈ സംഭവം. മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിയായിട്ടും 14 ദിവസത്തോളം നടപടിയെടുക്കാതെ അത് വലിച്ചുനീട്ടിക്കൊണ്ടുപോയത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റാണ്’-വി ഡി സതീശന്‍ .
കൂടാതെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ അദ്ദേഹം കടുത്ത വിമര്‍ശനം രേഖപ്പെടുത്തി. കുറ്റാരോപിതന്‍ ഭരണപക്ഷത്തോട് അടുത്തയാളായതിനാലാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നിസ്സംഗതയെന്നും അദ്ദേഹം ആരോപിച്ചു.