OPERATION SINDHOOR| ‘ഓപ്പറേഷന്‍ സിന്ദൂര്‍’: ഇന്ത്യന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്ന പാക് വ്യോമതാവളം ജൂലൈ 4 വരെ അടച്ചിടും

Jaihind News Bureau
Thursday, June 19, 2025

 


ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി നടന്ന മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന റഹീം യാര്‍ ഖാന്‍ വ്യോമതാവളം അടച്ചിടുന്നത് പാകിസ്ഥാന്‍ വീണ്ടും നീട്ടി. വ്യോമതാവളത്തിലെ റണ്‍വേ ജൂലൈ 4 വരെ പ്രവര്‍ത്തനരഹിതമായിരിക്കുമെന്ന് ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് വിദഗ്ദ്ധനായ ഡാമിയന്‍ സൈമണ്‍ എക്‌സിലൂടെ അറിയിച്ചു.

ഏപ്രില്‍ 22 ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യയുടെ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇക്കഴിഞ്ഞ മേയ് ഏഴിന് ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായിരുന്നു റഹീം യാര്‍ ഖാനിലെ ആക്രമണം. ഓപ്പറേഷന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യ പാക് ഭീകരക്യാമ്പുകള്‍ക്ക് നേരെയും ആക്രമണം നടത്തിയിരുന്നു.

ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍, രാജസ്ഥാനിലെ ബിക്കാനീറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനെതിരെ ശക്തമായ പരാമര്‍ശം നടത്തിയിരുന്നു. ഇന്ത്യന്‍ മിസൈലേറ്റ റഹീം യാര്‍ ഖാന്‍ വ്യോമതാവളം ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘പാകിസ്ഥാന്റെ റഹീം യാര്‍ ഖാന്‍ വ്യോമതാവളം ഇപ്പോഴും ഐസിയുവിലാണ്, എപ്പോള്‍ തുറക്കുമെന്ന് ഉറപ്പില്ല,’ എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിലെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങളിലൊന്നാണ് റഹീം യാര്‍ ഖാന്‍. വ്യോമതാവളത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചത് ഇസ്ലാമാബാദിന്റെ സൈനിക ശേഷിക്ക് കനത്ത തിരിച്ചടിയായിരുന്നു.

ആക്രമണത്തിന് പിന്നാലെ, മെയ് 10 മുതല്‍ 18 വരെ ഒരാഴ്ചത്തേക്ക് റണ്‍വേ അടച്ചിടുമെന്ന് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ അടച്ചിടലാണ് ഇപ്പോള്‍ ജൂലൈ 4 വരെ നീട്ടിയിരിക്കുന്നത്. പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറച്ചുകൊണ്ട് പാകിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെ നിര്‍വീര്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള കൃത്യമായ നീക്കമായിരുന്നു വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണമെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.