ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സംയുക്ത സൈനിക മേധാവി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍ ആദ്യമായി സമ്മതിച്ചു. എന്നാല്‍, എത്രവിമാനങ്ങളെന്നോ എന്നാണിത് സംഭവിച്ചതെന്നോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സംഭവിച്ച പിഴവുകള്‍ സായുധ സേന അതിവേഗം തിരുത്തുകയും പാകിസ്ഥാനെതിരെ വീണ്ടും ശക്തമായി തിരിച്ചടിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാങ്ഗ്രി-ലാ ഡയലോഗിനിടെ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ജനറല്‍ ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം, നാല് റഫാല്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ അവകാശവാദം ‘തികച്ചും തെറ്റാണെന്നും’ അദ്ദേഹം തള്ളിക്കളഞ്ഞു. ‘വിമാനം നഷ്ടപ്പെട്ടതിലല്ല, എന്തുകൊണ്ട് നഷ്ടപ്പെട്ടു, എന്ത് തെറ്റുകളാണ് സംഭവിച്ചത് എന്നതിലാണ് കാര്യം. അതാണ് പ്രധാനം, അല്ലാതെ എണ്ണമല്ല,’ ജനറല്‍ ചൗഹാന്‍ പറഞ്ഞു.
എങ്കിലും, സംഭവിച്ച ‘തന്ത്രപരമായ പിഴവുകള്‍’ സായുധസേന അതിവേഗം വിശകലനം ചെയ്യുകയും പരിഹരിക്കുകയും രണ്ടു ദിവസത്തിനകം ‘ഓപ്പറേഷന്‍ സിന്ദൂറി’നിടെ പാകിസ്ഥാനെ വീണ്ടും ലക്ഷ്യമിടുകയും ചെയ്തുവെന്ന് സിഡിഎസ് പറഞ്ഞു. ‘ഞങ്ങള്‍ വരുത്തിയ തന്ത്രപരമായ പിഴവ് മനസ്സിലാക്കി. അത് പരിഹരിക്കാനും തിരുത്താനും രണ്ടു ദിവസത്തിനുശേഷം വീണ്ടും നടപ്പാക്കാനും കഴിഞ്ഞു. എല്ലാ വിമാനങ്ങളും ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വീണ്ടും പറത്താനും കഴിഞ്ഞു എന്നതാണ് പ്രധാന കാര്യം,’ ജനറല്‍ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന ഒന്‍പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദുരില്‍ ഇന്ത്യന്‍ നഷ്ടങ്ങളെക്കുറിച്ച് സൈന്യം നടത്തുന്ന ഏറ്റവും നേരിട്ടുള്ള പ്രതികരണമാണിത്. 25 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരമായ പഹല്‍ഗാം ആക്രമണത്തിന് മറുപടിയായിരുന്നു ഇന്ത്യന്‍ സൈനിക നടപടി. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും അതിര്‍ത്തി പട്ടണങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയപ്പോള്‍, ദീര്‍ഘദൂര ബ്രഹ്മോസ് മിസൈലുകള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്റെ 11 സുപ്രധാന വ്യോമതാവളങ്ങളില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തി. ശത്രുരാജ്യത്തിന്റെ സൈനിക റഡാര്‍ സംവിധാനങ്ങളും നശിപ്പിച്ചു.