ന്യൂഡല്‍ഹി: ബാലാക്കോട്ട് ആക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും വലിയ അതിര്‍ത്തി കടന്നുള്ള സൈനിക നീക്കത്തില്‍, പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി (PoK) ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട ഈ മിന്നലാക്രമണം ബുധനാഴ്ച പുലര്‍ച്ചെ വെറും 25 മിനിറ്റിനുള്ളിലാണ് പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
വ്യോമ, നാവിക, കരസേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ഈ ഓപ്പറേഷനില്‍, നിരോധിത ഭീകരസംഘടനകളായ ജെയ്ഷെ-മുഹമ്മദ് (JeM), ലഷ്‌കര്‍-ഇ-ത്വയ്ബ (LeT), ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുമായി ബന്ധമുള്ള 80-ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുത്തതെന്നും സൈനിക നടപടി കരുതലോടെയായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഇസ്ലാമാബാദ് ആരോപിച്ചു. ഇതൊരു നഗ്‌നമായ യുദ്ധപ്രഖ്യാപനമാണെന്നും തക്കതായ മറുപടി നല്‍കാന്‍ പാകിസ്ഥാന് എല്ലാ അവകാശവുമുണ്ടെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
ഭീകരരുടെ ഒളിത്താവളങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാകിസ്ഥാന്‍ സൈനിക സ്ഥാപനങ്ങളെയൊന്നും ആക്രമിച്ചിട്ടില്ലെന്നും ഇന്ത്യ തറപ്പിച്ചുപറയുന്നു. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തത്. ഇവിടെ നിന്നാണ് ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിരുന്നത്. ആക്രമണത്തിന് ശേഷം, ‘നീതി നടപ്പായി’ എന്ന സന്ദേശത്തോടെ കരസേന എക്സില്‍ ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
ഏറ്റവും വലിയ രണ്ട് ആക്രമണങ്ങള്‍ നടന്നത് ജെയ്ഷെ-മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹവല്‍പൂരിലും മുറിദ്കെയിലുമാണ്. ഇവിടെ ഓരോ സ്ഥലത്തും 25-30 ഭീകരര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. മുറിദ്കെയില്‍ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ പ്രധാന ആസ്ഥാനമായ ‘മസ്ജിദ് വാ മര്‍ക്കസ് തയ്ബ’ ആയിരുന്നു ലക്ഷ്യം. ഇത് പാകിസ്ഥാന്റെ ‘ഭീകര നഴ്സറി’യായി ദീര്‍ഘകാലമായി കണക്കാക്കപ്പെടുന്നു.
മറ്റ് ലക്ഷ്യസ്ഥാനങ്ങളിലെ മരണസംഖ്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇപ്പോഴും വിലയിരുത്തി വരികയാണ്. ആകെ 80-നും 90-നും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക നിഗമനം. തകര്‍ത്ത കേന്ദ്രങ്ങളില്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍, പരിശീലന ക്യാമ്പുകള്‍, മതമൗലികവാദ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ലക്ഷ്യമിട്ട മറ്റ് ജെയ്ഷെ-മുഹമ്മദ് കേന്ദ്രങ്ങള്‍:
തെഹ്റ കലാനിലെ സര്‍ജല്‍, കോട്ലിയിലെ മര്‍ക്കസ് അബ്ബാസ്, മുസാഫറാബാദിലെ സയ്യിദ്ന ബിലാല്‍ ക്യാമ്പ്. ലഷ്‌കര്‍-ഇ-ത്വയ്ബയുമായി ബന്ധമുള്ള ബര്‍ണാലയിലെ മര്‍ക്കസ് അഹ്ലെ ഹദീസ്, മുസാഫറാബാദിലെ ശ്വാവായി നല്ല ക്യാമ്പ് എന്നിവയും തകര്‍ത്തു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കോട്ലിയിലെ മര്‍ക്കസ് റഹീല്‍ ഷാഹിദ്, സിയാല്‍കോട്ടിലെ മെഹ്മൂന ജോയ എന്നീ പരിശീലന കേന്ദ്രങ്ങളും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഒന്‍പത് കേന്ദ്രങ്ങളില്‍ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമായിരുന്നു. പാക് സൈന്യം, ഐഎസ്ഐ, സ്‌പെഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ് (എസ്എസ്ജി) എന്നിവര്‍ ഭീകരരുടെ പരിശീലന കേന്ദ്രങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നതായി വൃത്തങ്ങള്‍ പറയുന്നു.
അത്യാധുനിക ദീര്‍ഘദൂര പ്രിസിഷന്‍ ആയുധങ്ങളാണ് ഇന്ത്യ ഓപ്പറേഷനില്‍ ഉപയോഗിച്ചത്. പാകിസ്ഥാന്റെ ഉള്ളിലേക്ക് നടത്തിയ വ്യോമാക്രമണങ്ങള്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു. ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങളില്‍ പോലും കൃത്യമായി എത്താന്‍ കഴിവുള്ള സ്‌കാല്‍പ് ക്രൂയിസ് മിസൈലുകളും, പ്രിസിഷന്‍-ഗൈഡഡ് എയര്‍-ടു-ഗ്രൗണ്ട് ഹാമര്‍ ബോംബുകളും ഇവയില്‍ ഘടിപ്പിച്ചിരുന്നു.
ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ നിയന്ത്രണരേഖയിലും (LoC) ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും ശക്തമായ ഷെല്ലാക്രമണം നടത്തി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് വെടിവയ്പ്പില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗ്രാമങ്ങളിലെ സാധാരണക്കാരെ ബങ്കറുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചു.