
കോട്ടയം: കരടിപ്പാറ ബസ് അപകടത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ എംഎല്‍എ കെ. മുഹമ്മദാലിയും രക്ഷപ്പെടാന്‍ നിമിത്തമായിമാറിയ ജിമ്മി മഠത്തില്‍പ്പറമ്പില്‍ (ജിമ്മി ജെയിംസ്) അന്തരിച്ചു. തന്റെ പിതാവിന്റെ ജീവന്‍ കാത്ത ആ വലിയ മനുഷ്യന്റെ വിയോഗത്തില്‍ വികാരാധീനനായി മകന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.
1974 ഏപ്രില്‍ 29-നായിരുന്നു കേരളത്തെ നടുക്കിയ കരടിപ്പാറ ബസ് ദുരന്തം. 33 പേരുടെ ജീവന്‍ പൊലിഞ്ഞ ആ അപകടത്തില്‍ ഉമ്മന്‍ ചാണ്ടിയും കെ. മുഹമ്മദാലിയും യാത്ര ചെയ്യേണ്ടതായിരുന്നു. ആ ബസ്സില്‍ അവര്‍ സീറ്റ് ബുക്ക് ചെയ്തിരുന്നതുമാണ്. എന്നാല്‍ ജിമ്മി മഠത്തില്‍പ്പറമ്പിലിന്റെ സ്‌നേഹപൂര്‍ണ്ണമായ ഒരു ‘പിടിവാശി’ അവിടെ ചരിത്രം തിരുത്തി. ‘എല്ലാ ആദിവാസി ഊരുകളും സന്ദര്‍ശിക്കാതെ ഞാന്‍ വിടില്ല’ എന്ന് പറഞ്ഞ് ജിമ്മി അവരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ജിമ്മിയുടെ സ്നേഹപൂർണ്ണമായ പിടിവാശിക്ക് മുന്നിൽ ഉമ്മൻ ചാണ്ടിക്ക് അന്ന് വഴങ്ങേണ്ടി വന്നു. ആ ഒരു നിമിഷത്തെ തീരുമാനമാണ് രണ്ട് നേതാക്കളെയും മരണത്തിൽ നിന്ന് രക്ഷിച്ചതും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതിയതും.
ജിമ്മിയുടെ വിയോഗവിവരമറിഞ്ഞ് അദ്ദേഹത്തിന്റെ വസതിയിലെത്തിയ ചാണ്ടി ഉമ്മന്‍ കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയിച്ചു. ജീവിതകാലം മുഴുവന്‍ നിശബ്ദ സേവനത്തിനായി മാറ്റിവെച്ച ആ വലിയ മനുഷ്യനെ അതിരില്ലാത്ത നന്ദിയോടെയും വേദനയോടെയുമാണ് സ്മരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുംതലമുറകള്‍ക്ക് എന്നും മാതൃകയാക്കാവുന്ന ഒരു വലിയ സ്‌നേഹഹൃദയമാണ് ജിമ്മിയുടെ വിയോഗത്തിലൂടെ ഇല്ലാതായത്.