കോന്നി മെഡിക്കല്‍ കോളേജ് ഇടതുസർക്കാർ വൈകിപ്പിച്ചത് മൂന്നരവര്‍ഷം : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Wednesday, February 10, 2021

മൂന്നര വര്‍ഷം വൈകിപ്പിച്ചതിന് ശേഷമാണ് കോന്നി മെഡിക്കല്‍ കോളേജ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാര്‍ 70 ശതമാനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ കോളേജിന്‍റെ നിര്‍മാണം 5 വര്‍ഷം കിട്ടിയിട്ടും രാഷ്ട്രീയ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉദ്ഘാടനം ചെയ്തത്.  300 കിടക്കകളുണ്ടെങ്കിലും 100 കിടക്കകള്‍ വെച്ചാണ് ഉദ്ഘാടനം നടത്തിയത്. പ്രധാനപ്പെട്ട ചികിത്സാ ഉപകരണങ്ങള്‍ ഇനിയും സ്ഥാപിക്കാനുണ്ടെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയുടെ കിഴക്കന്‍ ഭാഗത്തുമുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും കോന്നി മെഡിക്കല്‍ കോളേജ് ഏറെ പ്രയോജനം ചെയ്യും. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ പലപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജിനെയാണ് ആശ്രയിക്കുന്നത്. അവിടെ എത്താനുള്ള ദൂരവും സമയനഷ്ടവും കാരണം തീര്‍ത്ഥാടകര്‍ക്ക് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളേജ് യഥാസമയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ മൂന്ന് ബാച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാകുമായിരുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അടൂര്‍ പ്രകാശ് എം.എല്‍.എ മുന്‍കൈയെടുത്താണ് യു.ഡി.എഫ് സര്‍ക്കാര്‍ കോന്നി മെഡിക്കല്‍ കോളേജിന് തുടക്കമിട്ടത്. 2011 ലെ ബജറ്റില്‍ 25 കോടി രൂപ വകയിരുത്തുകയും ഡോ. പി.ജി.ആര്‍ പിള്ളയെ സ്‌പെഷല്‍ ഓഫീസറായി നിയമിക്കുകയും ചെയ്തു. 2013 ജനുവരിയില്‍ നിര്‍മാണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. നബാര്‍ഡില്‍ നിന്ന് 142.5 കോടി കൂടി ലഭിച്ചതോടെ 167.5 കോടി രൂപയാണ് വക കൊള്ളിച്ചത്. 300 കിടക്കകളോടെ 3,30,000 ചതുരശ്ര അടിയില്‍ കെട്ടിടം, അനുബന്ധ റോഡുകള്‍, 13.5 കോടി ചെലവില്‍ കുടിവെള്ള പദ്ധതി, 108 ജീവനക്കാര്‍, ഒ. പി വിഭാഗം എന്നിവയോടെ ഒന്നാം ഘട്ടം യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.

ഇടതു സര്‍ക്കാര്‍ വന്നതോടെ ആദ്യം കോന്നിയില്‍ നിന്നു മെഡിക്കല്‍ കോളേജ് മാറ്റാനുള്ള ശ്രമം നടത്തി. സ്ഥലത്തെ പറ്റി ദുരാരോപണം, നിര്‍മ്മാണം വൈകിപ്പിക്കല്‍, തീരുമാനങ്ങള്‍ വൈകിപ്പിക്കല്‍ തുടങ്ങിയവ കൂടാതെ ഒ.പി വിഭാഗങ്ങള്‍ പൂട്ടിക്കുകയും ചെയ്തു. ഡോക്ടര്‍മാരെയും ജീവനക്കാരെയും പിന്‍വലിച്ചു. ഇതിനെതിരെ ജനരോഷം ഉയര്‍ന്നപ്പോഴാണ്  കോന്നി മെഡിക്കല്‍ കോളേജിന് വീണ്ടും ജീവന്‍ വെച്ചത്. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.