നിലപാടില്‍ മലക്കം മറിഞ്ഞ് ഒമര്‍ അബ്ദുള്ള; പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്കു സാദ്ധ്യതയില്ല

Jaihind News Bureau
Thursday, February 20, 2025

പാക്കിസ്ഥാനുമായി   കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്ന നിലപാടില്‍ നിന്ന് ഒമര്‍ അബ്ദുള്ള മലക്കം മറിയുന്നു. ഇന്നത്തെ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുക എന്നത് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ വിഷയങ്ങളില്‍ പാകിസ്ഥാന്‍ ‘ഇടപെടല്‍’ നടത്തുന്നുവെന്നും ബിബിസിയ്ക്ക നല്‍കിയ അഭിമുഖത്തില്‍ കശ്മിര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ നേരത്തെ പിന്തുണച്ചിരുന്ന അബ്ദുള്ള, ജമ്മു കശ്മീര്‍ കാര്യങ്ങളില്‍ ഇടപെടുന്നതിന് പാകിസ്ഥാനെ ഇതില്‍ കുറ്റപ്പെടുത്തുന്നു.

സുരക്ഷാ സേനയ്ക്കും നിര്‍മ്മാണ ക്യാമ്പുകള്‍ക്കും നേരെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലം നിലനില്‍ക്കെ പാകിസ്ഥാനുമായി ഇന്ത്യ ഒരു സംഭാഷണം ആരംഭിക്കുന്നതിന് ‘സാധ്യതയില്ല’ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പാകിസ്ഥാനുമായുള്ള സംഭാഷണത്തിന് ശക്തമായി വാദിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷം പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഒമര്‍ അബ്ദുള്ള നിരസിക്കുന്നത് ഇതാദ്യമാണ്.2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, ഒമറും പിതാവ് ഫാറൂഖ് അബ്ദുള്ളയും പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് വാദിച്ചിരുന്നു.

‘ജമ്മു കശ്മീര്‍ വിഷയങ്ങളില്‍ കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നത് ഇപ്പോഴും നിര്‍ത്തിയിട്ടില്ല. പുറത്തുനിന്നുള്ള സഹായമില്ലാതെ ജമ്മു കശ്മീരില്‍ ഉണ്ടായ സംഭവങ്ങളെല്ലാം പൂര്‍ണ്ണമായും തദ്ദേശീയമാണെന്ന് പറയുന്നത് മണ്ടത്തരമായിരിക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടന്ന തരത്തിലുള്ള ആക്രമണങ്ങള്‍ കാരണം ചര്‍ച്ചകള്‍ക്ക് ഒരു സാധ്യതയുമില്ല ‘ അബ്ദുള്ള പറഞ്ഞു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2024-ല്‍ ജമ്മു കശ്മീരിലുടനീളം 60 ഭീകരാക്രമണങ്ങളിലായി 122 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 32 സാധാരണക്കാരും 26 സുരക്ഷാ സേനാംഗങ്ങളും ഉള്‍പ്പെടുന്നു.

2019-ല്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 കശ്മിരില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകളും മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധം കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയുടെ ആശങ്കകള്‍ പാകിസ്ഥാന്‍ പരിഹരിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുള്ള പറഞ്ഞു. ‘സൗഹൃദപരമായ പ്രവര്‍ത്തന ബന്ധം സ്ഥാപിക്കുന്നതിന് ഇന്ത്യയുടെ ചില ആശങ്കകള്‍ പരിഹരിക്കണം ഇതിനായി പാകിസ്ഥാനുമായി ഇടപെടുന്നതിനെക്കുറിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് എപ്പോഴും സംസാരിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

അതേസമയം, ജമ്മു & കശ്മീരില്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് വലിയതോതില്‍ വിജയകരമായിരുന്നുവെന്നും, പരിഹരിക്കപ്പെടാവുന്ന ചില ചെറിയ വെല്ലുവിളികള്‍ മാത്രമേയുള്ളൂവെന്നും ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു