ഓച്ചിറയിൽ നിന്നും കാണാതായ പെൺകുട്ടിയെയും പ്രതിയായ റോഷനെയും നാട്ടിലെത്തി

Jaihind Webdesk
Thursday, March 28, 2019

Oachira-Girl-missing-case

ഓച്ചിറയിൽ നിന്നും കാണാതായ പെൺകുട്ടിയെയും പ്രതിയായ മുഹമ്മദ് റോഷനെയും നാട്ടിൽ തിരികെ കൊണ്ടുവന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് നിലനിൽക്കുമെന്ന് പോലീസ് അറിയിച്ചു പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും . പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നു.

പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന് തെളിയിക്കുന്ന രേഖകൾ നേരത്തെ പുറത്ത് വന്നിരുന്നു. പെൺകുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂളിലെ രേഖകളുടെ അടിസ്ഥാനത്തിൽ 18 വയസിൽ താഴെയാണ് പ്രായം. പെൺകുട്ടിയുടെ സ്‌കൂൾ രേഖയിൽ ജനനത്തീയതി 17.09.2001 ആണ്. ഈ സാഹചര്യത്തിൽ പ്രതികൾക്കെതിരെ പോക്‌സോ വകുപ്പ് നിലനിൽക്കും. പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. പ്രായപൂര്‍ത്തിയായില്ലെന്ന് വ്യക്തമായാല്‍ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തും.

മാർച്ച് 18നാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി എന്ന പരാതി ലഭിക്കുന്നത്. കാറിലെത്തിയ സംഘം മാതാപിതാക്കളെ മര്‍ദിച്ചതിനുശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. സംഭവം നടന്ന് പത്താം ദിവസമാണ് പെൺകുട്ടിയെയും പ്രതി റോഷനെയും മഹാരാഷ്ട്രയിൽ നിന്ന് പോലീസ് കണ്ടെത്തിയത്. തന്നെ റോഷൻ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നുമാണ് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും രണ്ട് വർഷമായി പ്രണയത്തിലാണെന്നുമാണ് മുഖ്യപ്രതി മുഹമ്മദ് റോഷനും അവകാശപ്പെടുന്നത്.