NILAMBUR| പരസ്യ പ്രചരണത്തിന് കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം; നിലമ്പൂര്‍ മറ്റന്നാള്‍ ബൂത്തിലെത്തും

Jaihind News Bureau
Tuesday, June 17, 2025

നിലമ്പൂരിനെ ഇളക്കി മറിച്ച് കൊട്ടിക്കലാശം. യുഡിഎഫ് റോഡ് ഷോയിലും കൊട്ടിക്കലാശത്തിലും പതിനായിരങ്ങളാണ് അണി നിരന്നത്. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് സ്ഥാനാര്‍ഥികളുടെ മുന്നിലുള്ളത്.

അവസാന ലാപ്പിലും ആവേശത്തിരയിളക്കി മുന്നേറിയ യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന നിലമ്പൂരിലെ വിധിയെഴുത്തിന് കേവലം രണ്ട് നാള്‍ മാത്രം ബാക്കി നില്‍ക്കെ പരസ്യപ്രചരണം കൊട്ടികലാശിച്ചു. അലകടലായി ഒഴുകിയെത്തിയ ആയിരങ്ങളെ അണിനിരത്തിയാണ് യുഡിഎഫ് കൊട്ടിക്കലാശത്തില്‍ കത്തി കയറിയത്. ആശുപത്രി കവലയിലെ യുഡിഎഫിന്റെ കൊട്ടിക്കലാശ വേദിയിലേക്ക് ഉച്ച മുതല്‍ തന്നെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒഴുകിയെത്തുകയായിരുന്നു. രമ്യ ഹരിദാസിനൊപ്പം ആടിയും പാടിയും പ്രവര്‍ത്തകര്‍ ആവേശ തിരയിളക്കി.

ഇതിനിടയില്‍ കലാശക്കൊട്ടിനായി ആര്യാടന്‍ ഷൗക്കത്തും യുവ താരനിരയും എത്തിയതോടെ ആവേശം അല കടലായി. ആര്‍ത്തിരമ്പിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ സംസ്ഥാനത്തെ ഭരണ മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട് നിലമ്പൂരില്‍ വിധിയെഴുത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ചരിത്ര വിജയം യുഡിഎഫ് നേടുമെന്നദ്ദേഹം പറഞ്ഞു.

ആദ്യം തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കളം നിറഞ്ഞ് തുടക്കം മുതല്‍ പ്രചരണത്തില്‍ മുന്നേറിയ യുഡിഎഫ് കലാശക്കൊട്ടിലും മേധാവിത്വം നിലനിര്‍ത്തി. പരസ്യ പ്രചരണത്തിന് കൊടിയിറങ്ങിയതോടെ നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് മണ്ഡലം മാറുകയാണ്. പ്രചരണവും കൊട്ടിക്കലാശവും ജനങ്ങള്‍ നല്‍കുന്ന പിന്തുണയും തികഞ്ഞ ആത്മവിശ്വാസമാണ് യുഡിഎഫ് ക്യാമ്പിന് പകരുന്നത്.