Shanghai summit | ഭീകരവാദത്തില്‍ വിട്ടുവീഴ്ചയില്ല; ഷാങ്ഹായ് സമ്മേളനത്തിന്റെ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യ ഒപ്പുവെച്ചില്ല; നീക്കത്തിന് പിന്നില്‍ പാകിസ്ഥാനും ചൈനയും

Jaihind News Bureau
Thursday, June 26, 2025

ന്യൂ ഡല്‍ഹി: ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ദുര്‍ബലപ്പെടുത്താനുള്ള നീക്കം പരാജയപ്പെട്ടു. പഹല്‍ഗാം സംയുക്ത പ്രസ്താവനയില്‍ ഭീകരവാദത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉള്‍പ്പെടുത്താന്‍ ഒരു ‘പ്രത്യേക രാജ്യം’ എതിര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യ പ്രസ്താവനയില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചു. ഇതോടെ, യോഗത്തില്‍ സംയുക്ത പ്രസ്താവന ഇറക്കാനായില്ലെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാതെയും എന്നാല്‍ ബലൂചിസ്ഥാനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചിപ്പിച്ചുമാണ് സംയുക്ത പ്രസ്താവന തയ്യാറാക്കിയത്. ഇതില്‍ ഒപ്പിടാന്‍ രാജ്‌നാഥ് സിംഗ് വിസമ്മതിച്ചു. ‘സംയുക്ത പ്രസ്താവനയില്‍ ഭീകരവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ പ്രതിഫലിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എന്നാല്‍ ഒരു പ്രത്യേക രാജ്യം അതിനെ എതിര്‍ത്തു,’ അദ്ദേഹം പറഞ്ഞു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍, ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും ഒരുമിച്ച് നേരിടാന്‍ 11 അംഗരാജ്യങ്ങളോടും ആഹ്വാനം ചെയ്തിരുന്നു. ‘അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉള്‍പ്പെടെയുള്ള നിന്ദ്യമായ ഭീകരപ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്മാരെയും സംഘാടകരെയും സാമ്പത്തിക സഹായം നല്‍കുന്നവരെയും പ്രോത്സാഹകരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും’ അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. ജയ് സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

ഭീകരവാദ വിഷയത്തില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്ന് എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് സംയുക്ത പ്രസ്താവനയില്ലാതെ പിരിയേണ്ടി വന്നു. എസ്.സി.ഒ അധ്യക്ഷ പദവി വഹിക്കുന്ന ചൈനയും അവരുടെ ‘എല്ലാ കാലത്തെയും സുഹൃത്തായ’ പാകിസ്ഥാനും ചേര്‍ന്നാണ് ഭീകരവാദം എന്ന വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. സംയുക്ത പ്രസ്താവനയുടെ കരടില്‍ നിന്ന് പഹല്‍ഗാം ആക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കുകയും, പകരം പാകിസ്ഥാനിലെ ബലൂചിസ്ഥാനെക്കുറിച്ച് പരാമര്‍ശിച്ച് ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി വൃത്തങ്ങള്‍ പറയുന്നു. ഈ നീക്കമാണ് ഇന്ത്യ ശക്തമായി എതിര്‍ത്തത്.

2001 ല്‍ സ്ഥാപിതമായ ഒരു സംഘടനയാണ് ഷാങ്ഹായ് സഹകരണ സംഘടന. 2017 ല്‍ ഇന്ത്യ പൂര്‍ണ്ണ അംഗമായി. കസാക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍, ബെലാറസ്, ഇന്ത്യ എന്നിവയാണ് നിലവിലെ എസ്സിഒ അംഗങ്ങള്‍. നിലവില്‍ ചൈനയാണ് അദ്ധ്യക്ഷ സ്ഥാനത്ത്