ക്ലീൻ ചിറ്റ് ഇല്ല; എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; എൻഐഎയുടെ ചോദ്യം ചെയ്യൽ മൂന്നാം തവണ

Jaihind News Bureau
Thursday, September 24, 2020

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍.ഐ.എ 9 മണിക്കൂർ ഇന്ന് ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വപ്നക്കൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.

രാവിലെ 11 മണിയോടെ എം.ശിവശങ്കർ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായി. എൻഐഎയുടെ നോട്ടീസ് പ്രകാരമായിരുന്നു ശിവശങ്കരൻ മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരായത്. യുഎപിഎ കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിനെയും ശിവശങ്കറിനെയും ഒപ്പമിരുത്തിയായിരുന്നു എൻഐഎ ചോദ്യം ചെയ്തത്. സ്വപ്നയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്ന, സന്ദീപ് എന്നിവരുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്നും ഡിലീറ്റ് ചെയ്ത 3000 ജിബി വരുന്ന സന്ദേശങ്ങൾ സി-ഡാക്കിന്‍റെ സഹായത്തോടെ എൻഐഎ വീണ്ടെടുത്തിരുന്നു. ശിവശങ്കർ ഉൾപ്പടെയുള്ളവരുമായി കേസിലെ പ്രതികൾക്കുള്ള ബന്ധപ്പെട്ടതിന്‍റെ ഫോട്ടോ, വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ളവയും ടെലഗ്രാം ചാറ്റ് ഉൾപ്പടെയുള്ള സന്ദേശങ്ങളും ഇങ്ങനെ വീണ്ടെടുത്തവയിൽ പെടുന്നു. സ്വപ്നയുമൊരുമിച്ച് നടത്തിയ വിദേശയാത്രകൾ, സ്പേസ് പാർക്കിൽ സ്വപ്നക്ക് ജോലി നൽകിയത് തുടങ്ങിയവയിൽ M. ശിവശങ്കറിനെതിരെ എൻഐഎയുടെ പക്കൽ തെളിവുകളുണ്ട്. ലോക്കറിൽ നിന്നും സ്വർണ്ണവും പണവും എടുത്തത് ശിവശങ്കറിൻ്റെ നിർദ്ദേശപ്രകാരമാണെന്ന മൊഴിയും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ചാനൽവഴി എത്തിയ 30 കിലോ ഗ്രാം സ്വർണ്ണം – വിട്ടു നൽകുന്നതിന് എം. ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിൻ്റെ സുപ്രധാന തെളിവും എൻഐഎയ്ക്ക് ലഭിച്ചിചിട്ടുണ്ട്. എന്നാൽ സ്വപ്നയുടെ ദുരൂഹ ഇടപാടുകൾ സംബന്ധിച്ച് ശിവശങ്കറിന് നേരത്തെ അറിയാമായിരുന്നോ എന്നതിൽ എൻഐഎയ്ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തുതുന്നതിന് കൂടിയാണ് എൻഐഎ മൂന്നാം തവണയും എം.ശിവശങ്കറിനെ ചോദ്യം ചെയ്തത്. നേരത്തെ 3 ദിവസങ്ങളിലായി 2 തവണ നടത്തിയ ചോദ്യം ചെയ്യലിൽ എം.ശിവശങ്കർ നൽകിയ മൊഴിയിലെ പൊരുത്തക്കേടുകളും ഇന്നത്തെ ചോദ്യം ചെയ്യലിൽ എന്‍ഐഎ പരിശോധിച്ചു. ഇതോടെ 35 മണിക്കൂർ എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തു. ക്ലീൻ ചിറ്റ് നൽകിയല്ല ഇന്നും ശിവശങ്കരനെ എൻഐഎ വിട്ടയച്ചിട്ടുളളത്. രാത്രി എട്ടെകാൽ വരെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ശിവശങ്കരൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.