നിപ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. ഓസ്ട്രേലിയയിൽനിന്നുള്ള പ്രത്യേക മരുന്നാണ് പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എത്തിച്ചത്. അതേ സമയം കൊച്ചിയിൽ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ നില മെച്ചപ്പെട്ടതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യകതമാക്കി.
നിപ രോഗികളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന ഹ്യൂമൻ മോണോക്ലോണൽ ആന്‍റിബോഡിയാണ് വിമാനമാർഗം കൊച്ചിയിൽ എത്തിച്ചത്. എന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ നില മെച്ചപ്പെട്ടതിനാൽ ഈ മരുന്ന് നൽകേണ്ടതില്ല. മരുന്ന് ഉപയോഗിക്കുന്നതിന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അനുമതി നൽകിയിരുന്നു. ഐസൊലേഷൻ വാർഡിലുള്ളവരുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളം കളക്ട്രേറ്റിൽ അവലോകനയോഗം ചേരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം രോഗബാധയുള്ളയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ജില്ലയിലും പുറത്തുമായുള്ള മുന്നൂറിലധികം പേരുടെ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ മന്ത്രി വിലയിരുത്തി. വിവിധ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും പ്രത്യേക പരിശീലന പരിപാടികളും പുരോഗമിക്കുകയാണ്. നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്തുക ശ്രമകരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വൈറസിന്‍റെ ഉറവിടം സംബന്ധിച്ച് കേന്ദ്രസംഘവും പരിശോധന നടത്തുന്നുണ്ട്.