സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ കുട്ടി മരിച്ചു

 

മലപ്പുറം: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാമ്പിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്‍റിലേറ്ററിലായിരുന്ന കുട്ടി ഞായറാഴ്ച ഉച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. കേരളത്തിലെ 22–ാമത്തെ നിപ മരണമാണ്.

സമ്പർക്കപ്പട്ടികയിലുള്ള 246പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈ റിസ്ക്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാമ്പിളുകൾ പരിശോധിക്കും. സമ്പർക്കം സംശയിക്കുന്ന 2 കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. നിപ സ്ഥിരീകരിച്ച കുട്ടിക്ക് 10-ന് ആണ് പനി ബാധിച്ചത്. 19-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയതോടെ മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ റീജനൽ വൈറസ് റിസർച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലും (വിആർഡിഎൽ), തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലും സ്രവം പരിശോധിച്ചു.

അഞ്ചാം തവണയാണ് കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യുന്നത്. 2018-ലും 2021 ലും 2023-ലും കോഴിക്കോട്ടും 2019-ൽ എറണാകുളത്തും മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിപ സംശയിച്ച സാഹചര്യത്തിൽ ഇന്നലെ പുലർച്ചെ തന്നെ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടിരുന്നു.

Comments (0)
Add Comment