NILAMBUR BY-ELECTION| വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളില്‍ നീണ്ട നിര; 4% പോളിങ്

Jaihind News Bureau
Thursday, June 19, 2025

നിലമ്പൂര്‍ വിധിയെഴുത്ത് തുടങ്ങി. വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തി തുടങ്ങി. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയം. ബൂത്തുകളിലെല്ലാം രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. 263 പോളിങ് സ്‌റ്റേഷനുകളില്‍ 2,32,381 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും, 8 ഭിന്നലിംഗക്കാരും വോട്ടര്‍ പട്ടികയിലുണ്ട്.

25 ദിവസത്തിലേറെ നീണ്ടുനിന്ന വാശിയേറിയ പ്രചരണത്തിനൊടുവില്‍ നിലമ്പൂര്‍ ഇന്ന് വിധിയെഴുതും. കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണ രംഗം ആരോപണ പ്രത്യാരോപണങ്ങളാല്‍ മുഖരിതമായിരുന്നു. യുഡിഎഫും ഇടതുമുന്നണിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമെന്ന് പ്രഖ്യാപിച്ച് തുടക്കത്തിലെ കളം നിറഞ്ഞ യുഡിഎഫ് ക്യാമ്പിന് മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്തുവാനായി. ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണവും വന്യജീവി ആക്രമണവും മലപ്പുറം
ജനതയെ അപമാനിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശവും നിലമ്പൂരിനോട് സര്‍ക്കാര്‍ കാട്ടിയ അവഗണനയും തുറന്നുകാട്ടിയായിരുന്നു യുഡിഎഫിന്റെ പ്രചരണം. സിപിഎം ബിജെപി അന്തര്‍ധാരയില്‍ യുഡിഎഫ് ഉയര്‍ത്തിയ വിമര്‍ശനങ്ങളെ അടിവരയിട്ട് സാധൂകരിച്ചുകൊണ്ടുള്ള എം വി ഗോവിന്ദന്റെ ആര്‍എസ്എസ് സഹകരണ തുറന്നുപറച്ചിലും മണ്ഡലത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് കളമൊരുക്കുകയാണ്. നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകളിലും സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടുറപ്പിക്കുവാനുള്ള വലിയ ഓട്ടപ്രദിക്ഷണത്തില്‍ ആയിരുന്നു. പ്രചരണത്തിലും കൊട്ടിക്കലാശത്തിലും ഏറെ മുന്നിലായ യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ്.