NILAMBUR BY-ELECTION| നിലമ്പൂരിലെ പെട്ടി പരിശോധന; സർക്കാരിന്‍റെ തരംതാണ രാഷ്ട്രീയ നീക്കം

Jaihind News Bureau
Saturday, June 14, 2025

പാലക്കാടിന് പിന്നാലെ നിലമ്പൂരിലും പെട്ടി പരിശോധനയുമായി സർക്കാരിന്‍റെയും പോലീസിന്‍റെയും
തരംതാണ രാഷ്ട്രീയ നീക്കം. ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കുട്ടത്തിന്‍റെയും വാഹനം കഴിഞ്ഞ രാത്രി തടഞ്ഞുനിർത്തി പരിശോധിച്ച  പോലീസ് നേതാക്കളെ അപമാനിച്ചു. പരിശോധനയിൽ വസ്ത്രങ്ങളും പുസ്തകവും മാത്രം കണ്ടതോടെ
പോലീസ് നാണംകെട്ട് മടങ്ങി.

പാലക്കാട് നീല ട്രോളി പരിശോധനയിലും വിവാദത്തിലും തിരിച്ചടി നേരിട്ടിട്ടും പാഠംപഠിക്കാത്ത സിപിഎമ്മും സർക്കാരും പോലീസും നിലമ്പൂരിലും പെട്ടി പരിശോധനയുമാ യി എത്തി നാണംകെട്ടു. കഴിഞ്ഞ രാത്രി തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങി വന്ന ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ പി കെ. ഫിറോസ് എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞാണ് പോലീസ് പരിശോധന നടത്തിയത്.വാഹനം ഓടിച്ചിരുന്ന ഷാഫി പറമ്പിലിന്‍റെ മുഖത്തേക്ക് ടോർച്ച് അടിച്ച പോലീസ് ആളെ വ്യക്തമായിട്ടും ഏറെനേരം യുവ നേതാക്കളെ അപമാനിക്കുവാനുള്ള ശ്രമമാണ് നടത്തിയത്. നേതാക്കളോട് വാഹനത്തിൽ നിന്നിറങ്ങുവാൻ ആവശ്യപ്പെട്ട പോലീസ് ഡിക്കി തുറന്ന് പെട്ടി പുറത്തെടുക്കുവാനും ആവശ്യപ്പെട്ടു.പെട്ടി തുറക്കുവാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും നിങ്ങൾ തുറന്നു പരിശോധിക്കു എന്ന നിലപാട് നേതാക്കൾ സ്വീകരിച്ചു.
ഇതോടെ പെട്ടി തുറക്കാതെ പിൻവാങ്ങുവാൻ പോലീസ് നീക്കം ആരംഭിച്ചു. അത് അനുവദിക്കാൻ ആകില്ല എന്ന് പറഞ്ഞ് യുവ നേതാക്കൾ പെട്ടി തുറക്കുകയും പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകവുമാണെന്ന് പോലീസിനെ ബോധിപ്പിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തു. ഇതോടെ തെറ്റ് സമ്മതിച്ച പോലീസ് നാണം കെട്ട് മടങ്ങി.

തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന മുൻനിര യുവ നേതാക്കളെ അപമാനിക്കുന്നതിനു തികച്ചും ആസൂത്രിതമായി സിപിഎം ഭരണസംവിധാനങ്ങളെ ദുർവിനിയോഗം ചെയ്തുകൊണ്ട് നടത്തിയൊരു തരംതാണ നാടകമായിരുന്നു അർദ്ധരാത്രിയിലെ പെട്ടി പരിശോധന ‘.പാലക്കാട് പെട്ടി വിവാദത്തിൽ സിപിഎം കുഴിയിൽ വീണെങ്കിൽ നിലമ്പൂരിൽ സിപിഎം പടുകുഴിയിൽ വീഴുമെന്നാണ്  വിലകുറഞ്ഞ സിപിഎമ്മിന്‍റെ രാഷ്ട്രീയ നാടകത്തെ കുറിച്ച് യുഡിഎഫ് ക്യാമ്പ് ഒന്നടങ്കം വിമർശിക്കുന്നത്.