തിരുവനന്തപുരം : ജപ്തി നടപടിക്കിടെ നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എംഎല്‍എ. കുടിയൊഴിപ്പിക്കലിന് സ്റ്റേ കിട്ടുമെന്ന് അറിയാമായിരുന്നിട്ടും കുടുംബത്തെ വലിച്ച് പുറത്തേക്കിടാൻ അമിതാവേശം കാട്ടിയ കേരളാ പൊലീസ് തന്നെയാണ് രണ്ട് മരണങ്ങൾക്കും ഉത്തരവാദിയെന്ന് വി.ടി ബൽറാം ആരോപിച്ചു.
കഞ്ചാവ് കേസിന്‍റെ റെയ്ഡിനിടയിൽ പാർട്ടി പ്രമുഖന്‍റെ കൊച്ചുമോന് നിഡോ പാൽ കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ഓടിയെത്തിയ ബാലാവകാശ കമ്മീഷനടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഈ വിഷയം അറിഞ്ഞ മട്ട് കാണിക്കുന്നില്ല. മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കളോട് പൊലീസ് ഭാഷയിൽ ആക്രോശിക്കുന്ന പൊലീസുകാർക്ക് ഇനിയും സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കരുതെന്നും വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കുടിയൊഴിപ്പിക്കലിന് സ്റ്റേ കിട്ടുമെന്ന് അറിഞ്ഞിട്ടും അതിനു മുൻപേ ഓടിയെത്തി ആ കുടുംബത്തെ വലിച്ച് പുറത്തേക്കിടാൻ അമിതാവേശം കാട്ടിയ കേരളാ പോലീസ് തന്നെയാണ് ആ രണ്ട് മരണങ്ങളുടേയും അത് സൃഷ്ടിച്ച ശൂന്യമായ അനാഥത്വങ്ങളുടേയും പ്രധാന ഉത്തരവാദി. ഭക്ഷണം കഴിച്ച് പൂർത്തിയാക്കാൻ പോലും അനുവദിക്കാത്ത “നിയമപാലന”ത്തിടുക്കത്തിൻ്റെ മിനുട്ടുകൾക്ക് ശേഷം സ്റ്റേ ഉത്തരവ് എത്തുകയും ചെയ്തു!
കഞ്ചാവ് കേസിൻ്റെ റെയ്ഡിനിടയിൽ പാർട്ടി പ്രമുഖൻ്റെ കൊച്ചുമോന് നിഡോ പാൽ കിട്ടുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ഓടിയെത്തിയ ബാലാവകാശ കമ്മീഷനടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഈ വിഷയം അറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ല. സാംസ്ക്കാരിക ലോകത്തെ ഭജനസംഘമാവട്ടെ, ഇതിലെ ഭരണകൂട ക്രൂരതയെ മറച്ചു പിടിച്ച് വിലാപകാവ്യത്തിൽ മാത്രം ശ്രദ്ധയൂന്നുകയാണ്.
സ്വന്തം കൺമുന്നിൽ മാതാപിതാക്കൾ വെന്തുപൊള്ളിപ്പോയ ഒരു ബാലനോട് പിന്നെയും “പോലീസ് ഭാഷ” യിൽ ആക്രോശിക്കുന്ന മനസ്സാക്ഷിയില്ലാത്തവർ പൊതുഖജനാവിൽ നിന്ന് ഇനി ശമ്പളം വാങ്ങരുത് എന്ന് ഉറപ്പിക്കാൻ കേരളീയ സമൂഹത്തിനാവണം. ഒരൊറ്റ നിമിഷത്തിൻ്റെ ആളിക്കത്തലിൽ ആരുമില്ലാത്തവരായി മാറിയ, വലിയവരേ സംബന്ധിച്ച് ആരുമല്ലാത്തവരായി നേരത്തേ മാറിയിരുന്ന, ആ കൗമാരങ്ങൾക്ക് സംരക്ഷണവും ആത്മവിശ്വാസവും നൽകാൻ ഭരണകൂടം തയ്യാറായി കടന്നു വരണം. കിറ്റ് പോലുള്ള ഔദാര്യമായിട്ടല്ല, ചെയ്ത തെറ്റിൻ്റെ പ്രായച്ഛിത്തമായിട്ട്, ഒരു നാടെന്നെ നിലയിലെ ഉത്തരവാദിത്തമായിട്ട്.
https://www.facebook.com/photo/?fbid=10158201654694139&set=a.10150384522089139