പുതിയ വഖഫ് നിയമം മുനമ്പം തര്‍ക്കത്തെ ഒരിക്കലും അവസാനിക്കാത്ത നിയമപ്രശ്നമാക്കും : വി ഡി സതീശന്‍

Jaihind News Bureau
Wednesday, April 16, 2025

പാര്‍ലമെന്റ് ഇപ്പോള്‍ പാസാക്കിയ വഖഫ് നിയമം മുനമ്പത്തെ വിഷയം പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും ഇക്കാര്യം നിയമം പാസാക്കുന്നതിന് മുന്‍പ് തന്നെ യു.ഡി.എഫ് പറഞ്ഞതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയ നിയമം ഒരിക്കലും അവസാനിക്കാത്ത നിയമപ്രശ്നത്തിലേക്ക് മുനമ്പം വിഷയത്തെ കൊണ്ടു പോകാനുള്ള സാധ്യതയുമുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള അവസരമാണ് വഖഫ് ട്രിബ്യൂണലില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി വഖഫ് അല്ലെന്ന് അത് നല്‍കിയ സേഠിന്റെ കുടുംബവും ഭൂമി വാങ്ങിയ ഫറൂഖ് കോളജ് മാനേജ്മെന്റും ട്രൂബ്യൂണലില്‍ പറഞ്ഞിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാട് ആദ്യമായി സ്വീകരിച്ചത് യു.ഡി.എഫാണ്. യു.ഡി.എഫിന്റെ അതേ നിലപാടിലേക്ക് ഭൂമി നല്‍കിയവരും വാങ്ങിയവരും എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അനുകൂലമായ നിലപാട് വഖഫ് ട്രിബ്യൂണലില്‍ നിന്നും ഉണ്ടായേനെ. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെക്കൊണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ച് വഖഫ് ട്രിബ്യൂണലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തു. മെയ് 19 വരെ മാത്രം വഖഫ് ട്രിബ്യൂണലിന്റെ കാലാവധി ശേഷിക്കവെ മെയ് 29 വരെയാണ് സ്റ്റേ വാങ്ങിയത്. നിലവിലെ വഖഫ് ട്രിബ്യൂണലിന് വിധി പറയാനാകാകില്ല. ഇനി പുതിയ വഖഫ് ബോര്‍ഡ് പാര്‍ലമെന്റില്‍ ബി.ജെ.പി പാസാക്കിയ വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാകും നിവില്‍ വരിക.

പ്രശ്നം പരിഹരിക്കാന്‍ ഉണ്ടായിരുന്ന അവസരത്തെ പിന്നില്‍ നിന്നും കുത്തി ചതിച്ചത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമം കൊണ്ട് മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് യു.ഡി.എഫ് തുടക്കം മുതല്‍ക്കെ പറഞ്ഞത് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയും സംസ്ഥാന സര്‍ക്കാര്‍ അവരെ ചതിക്കുകയുമാണ് ചെയ്തത്. മുനമ്പത്തെ പ്രശ്നം പരിഹരിക്കാനുള്ള നിയമപരമായ ഫോര്‍മുല യു.ഡി.എഫിനുണ്ട്. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറല്ല. രണ്ടു മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് യു.ഡി.എഫ് പൂര്‍ണ സജ്ജമാണ്. ഏത് സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ബൂത്ത് കമ്മിറ്റികള്‍ ഉള്‍പ്പെടെ അത് നേരിടാന്‍ സജ്ജമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ച് ഇപ്പുറത്ത് നിന്നും എന്തെങ്കിലും കിട്ടുമോയെന്ന് നോക്കിയ ശേഷമാണ് എല്‍.ഡി.എഫ് സാധാരണയായി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നത്. എന്നാല്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ നോക്കിയല്ല യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത്. ചില ചാനലുകള്‍ എല്ലാ ദിവസവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാണ്. ഒരു ദിവസം ഒരാളെ പ്രഖ്യാപിക്കും. പിറ്റേന്ന് ആള് മാറും. രാത്രിയാകുമ്പോള്‍ മറ്റൊരാളെ പ്രഖ്യാപിക്കും. ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അധികാരമെങ്കിലും ഞങ്ങള്‍ക്ക് വിട്ടു തരണം. ചില ചാനലുകള്‍ക്ക് ഇതില്‍ അജണ്ടയുണ്ട്. മറ്റു ചിലര്‍ അത് ഏറ്റെടുക്കുകയാണ്. സി.പി.എം സ്ഥാനാര്‍ത്ഥിയെ ഒരു ചാനലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലല്ലോ. അങ്ങനെയുള്ളവര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ എന്തിനാണ് പ്രഖ്യാപിക്കുന്നത്? ഇത് ശരിയാണോയെന്ന് ആലോചിക്കണം. നിങ്ങളുടെ വിശ്വാസ്യതയെ കുറിച്ചും ആലോചിക്കണം. ചെയ്യുന്നത് ശരിയാണോയെന്ന് ആലോചിക്കണം. കോണ്‍ഗ്രസിന് പിന്നാലെ ലെന്‍സുമായി ഇങ്ങനെ നടക്കുന്നത് എന്തിനാണ്?

ദേവാലയങ്ങളെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ചിലര്‍ പുഷ്പനെ അറിയാമോയെന്ന് ചോദിക്കുമ്പോള്‍ മറ്റു ചിലര്‍ ഗോള്‍വാള്‍ക്കറിന്റെ പടം ഉയര്‍ത്തിക്കാട്ടുകയാണ്. രണ്ടു പേരും ചെയ്യുന്നത് ഒന്നു തന്നെയാണ്. ഇതില്‍ നിന്നും രണ്ടു കൂട്ടരും അകന്നു നില്‍ക്കണം. ദേവാലയങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുത് എന്നതാണ് യു.ഡി.എഫ് നിലപാട്. ആര്‍.എസ്.എസിന്റെ പരിപാടിയും പുഷ്പനെ അറിയാമോയെന്ന സി.പി.എം പരിപാടിയും നിര്‍ത്തണം. വിശ്വാസികളുടെ പണം പിരിച്ചിട്ടാണ് പുഷ്പനെ അറിയാമോയെന്ന് സി.പി.എമ്മുകാര്‍ ചോദിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കേസ് അഴിമതിക്കേസല്ല. നെഹ്റുവിന്റെ കലം മുതല്‍ ഉണ്ടായിരുന്ന പ്രസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ യംഗ് ഇന്ത്യ എന്ന കമ്പനിയുണ്ടാക്കി. അത് കമ്പനി നിയമത്തിന് വിരുദ്ധമാണെന്നു പറയുന്നത് ശരിയല്ല. സെക്ഷന്‍ 25 അനുസരിച്ച് കമ്പനി രൂപീകരിക്കാനുള്ള അവകാശം നാഷണല്‍ ഹെറാള്‍ഡിനുണ്ട്. കേസിനെ നിയമപരമായി നേരിടും. പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ എടുത്ത എല്ലാ കേസുകളില്‍ നിന്നും രക്ഷപ്പെടുത്തി. ഒരു കേസിലും ബുദ്ധമൂട്ടിച്ചില്ല. എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസ് അവര്‍ എടുത്തതല്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഹിയറിങിന് ഇടയില്‍ കണ്ടെത്തിയ വസ്തുതയുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. അത് രാഷ്ട്രീയപ്രേരിതമാണെന്ന് എങ്ങനെ പറയും? മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് കമ്പനി മൊഴി നല്‍കി. അങ്ങനെയാണ് ആ കേസുണ്ടായത്. അല്ലാതെ കേന്ദ്ര ഏജന്‍സികള്‍ പിണറായി കുടുക്കാന്‍ നോക്കിയതല്ല. എല്ലാ കേസുകളില്‍ നിന്നും രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ലാവലിന്‍ കേസ് 34 തവണ മാറ്റി വച്ചിട്ടും സി.ബി.ഐ അഭിഭാഷകന്‍ ഹാജരായില്ല. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ പിണറായിയെ സഹായിച്ചു. ഇതുവരെയുള്ള മുഴുവന്‍ കേസുകളിലും കേരളത്തിലെ സി.പി.എമ്മിനെയും പിണറായിയെയും സഹായിക്കുകയാണ് ചെയ്തത്.